തൃശൂര്‍: ചേലക്കര വാഴാലിപ്പാടത്ത് ചെത്തുതൊഴിലാളി വെട്ടേറ്റ് മരിച്ചു. വാഴാലിപ്പാടം സ്വദേശി 56 വയസ്സുള്ള വാസുദേവന്‍ ആണ് മരിച്ചത്.
പ്രദേശവാസിയായ ജയനും വെട്ടേറ്റു. ഗുരുതര പരിക്കേറ്റ ഇയാളെ തൃശ്ശൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിച്ചു.
ഇരുവരേയും വെട്ടിയ സുഹൃത്ത് ഗീരീഷിനായുള്ള അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കി. രാവിലെ ഒന്‍പതരയോടെ ഭാരതപ്പുഴയുടെ തീരത്തുള്ള തോട്ടത്തിൽ വെച്ചാണ് സംഭവം ഉണ്ടായത്.
ചെത്തുതൊഴിലാളികളായ വാസുദേവനും ഗിരീഷും ഒരുമിച്ചാണ് വാഴാലിപ്പാടത്തെ തോട്ടത്തില്‍ ജോലിക്ക് പോയത്. ഇവിടെ വെച്ച് ഗിരീഷ് ചെത്താനുപയോഗിക്കുന്ന കത്തികൊണ്ട് വാസുദേവന്‍റെ കഴുത്തിന് വെട്ടുകയായിരുന്നു.
വെട്ടേറ്റ വാസുദേവന്‍ സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു. പിന്നാലെയാണ് ഓട്ടോറിക്ഷാ ഡ്രൈവറായ ജയനേയും വെട്ടിയത്. ചെറുതുരുത്തി പൊലീസും വിരലടയാള വിദ്ഗദരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. കൊലപാതകത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല.
A young man was hacked to death in Thrissur