തിരുവനന്തപുരം: വിഴിഞ്ഞത്ത് തുറമുഖ സമരസമിതി പൊലീസ് സ്റ്റേഷൻ ആക്രമിച്ച കേസിൽ വധം ശ്രമം ചുമത്താതെ എഫ്ഐആർ. ഇതോടെ സേനയിൽ അമർഷം പുകയുകയാണ്.
വധശ്രമം ചുമത്തി റിപ്പോർട്ട് കോടതിയിൽ നൽകുമെന്ന് ഉന്നത ഉദ്യോഗസ്ഥർ പറയുന്നുണ്ട് . എന്നാൽ സർക്കാർ തീരുമാനം ഇക്കാര്യത്തിൽ നിർണായകമാണ്
സമര സമിതിയുടെ ആക്രമണത്തിൽ 36 പൊലീസുകാർക്കാണ് പരിക്കേറ്റത്. ഇതിൽ രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്. താബൂക്ക് കൊണ്ട് കാലിന് ഇടിയേറ്റ എസ് ഐ ലിജോ പി മണിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയാണ്. സംഘം ചേർന്ന് പൊലീസിനെ ബന്ദിയാക്കിയെന്നാണ് എഫ്ഐആർ.
കസ്റ്റഡിയിൽ എടുത്തവരെ വിട്ടുകിട്ടിയില്ലെങ്കിൽ സ്റ്റേഷന് അകത്തിട്ട് പൊലീസിനെ കത്തിക്കുമെന്ന് ഭീഷണി പെടുത്തി. കേട്ടാൽ അറയ്ക്കുന്ന അസഭ്യം പറഞ്ഞു.
വാഹനങ്ങൾ തകർത്തു. 85 ലക്ഷം രൂപയുടെ നഷ്ടം വരുത്തി തുടങ്ങിയവയാണ് എഫ് ഐ ആറിൽ വ്യക്തമാക്കിയിരിക്കുന്നത്.എന്നിട്ടും വധശ്രമത്തിന് കേസെടുക്കാത്തതിലാണ് പൊലീസുകാർക്കുള്ളിൽ തന്നെ പ്രതിഷേധം ശക്തമായത്
വിഴിഞ്ഞം സംഘർഷത്തിൽ കണ്ടാലറിയാവുന്ന മൂവായിരം പേർക്കെതിരെ ആണ് കേസ് . എന്നാൽ വൈദികരെ അടക്കം ആരേയും പേരെടുത്ത് പറഞ്ഞ് പ്രതിയാക്കിയിട്ടില്ല ഇതിനിടെ വിഴിഞ്ഞത്ത് തീരദേശത്തും പൊലീസ് സ്റ്റേഷൻ പരിസരത്തും ഹാർബറിലും കെ എസ് ആർ ടി സി പരിസരത്തും അടക്കും വൻ പൊലീസ് സന്നാഹമുണ്ട്.
സമീപജില്ലയിൽ നിന്നും പൊലീസിനെ എത്തിച്ചു. ഇതിനിടെ വള്ളങ്ങൾ നിരത്തി സമരക്കാർ പലയിടത്തും വഴി തടഞ്ഞിട്ടുണ്ട്. വിഴിഞ്ഞം കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ഒരു ബസ് പോലും ഇതുവരെ സർവീസ് നടത്തിയിട്ടില്ല ഇതിനിടെ ഇന്നലെ കസ്റ്റഡിയിലെടുത്ത നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
മുത്തപ്പൻ , ലിയോൺ , പുഷ്പരാജ് , ഷാജി എന്നിവരെ ആണ് വിട്ടയച്ചത്. കസ്റ്റഡിയിലെടുത്ത സെൽട്ടനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സ്റ്റേഷനിലെത്തിയ ഇവരെ പ്രശ്നങ്ങളെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടായിരുന്നു ഇന്നലത്തെ സംഘർഷം. അതേസമയം സെൽട്ടനെ റിമാൻഡ് ചെയ്തു.
Vizhinjam conflict: FIR without charge of attempted murder in case of attack on police station