പാലക്കാട് : അര്‍ജന്‍റീനയുടെ മത്സരം വൈകുന്നേരം നടക്കുന്നതിനാല്‍ നേരത്തെ സ്കൂള്‍ വിടണമെന്ന അപേക്ഷയുമായി നിവേദനം നല്‍കി വിദ്യാര്‍ത്ഥികള്‍. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളായ 12 പേര്‍ ചേര്‍ന്നാണ് ഒപ്പിട്ട് നിവേദനം നല്‍കിയിരിക്കുന്നത്.
അര്‍ജന്‍റീന ഫാന്‍സ് എന്‍എച്ച്എസ്എസിന്‍റെ പേരിലാണ് നിവേദനം. ഷൊര്‍ണൂര്‍ എംഎല്‍എ പി മമ്മിക്കുട്ടിയാണ് നിവേദനം സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ലോകകപ്പില്‍ അര്‍ജന്‍റീന - സൗദി അറേബ്യ മത്സരം മൂന്നരയ്ക്ക് നടക്കുകയാണ്.
അര്‍ജന്‍റീനയെ സ്നേഹിക്കുന്ന തങ്ങള്‍ക്ക് മത്സരം കാണല്‍ അനിവാര്യമായി തോന്നുന്നു. മത്സരം വീക്ഷിക്കാന്‍ സ്കൂള്‍ മൂന്ന് മണിക്ക് വിടണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നാണ് കത്തില്‍ പറയുന്നത്.
ഫുട്ബോൾ ലോകകപ്പ്; ഇന്ന് മൂന്ന് മത്സരങ്ങൾ, അര്‍ജന്‍റീനയുടെ ആദ്യ മത്സരം ഇന്ന് 3.30ന്
ലോകകപ്പ് ഫുട്ബോളില്‍ ഇന്ന് മൂന്ന് മത്സരങ്ങൾ അരങ്ങേറും. ഗ്രൂപ്പ് സിയില്‍ ഇന്ന് സൗദി അറേബ്യക്കെതിരെ ആണ് അര്‍ജന്‍റീനയുടെ ആദ്യ മത്സരം. മത്സരം വൈകിട്ട് 3.30നാണ് നടക്കുക. 6.30 ന് നടക്കുന്ന മത്സരത്തിൽ ഡെൻമാർക്ക്- ടുണീഷ്യയെ നേരിടും. 9.30 നുള്ള മത്സരത്തിൽ മെക്സിക്കോ പോളണ്ടിനെ നേരിടും.
ഇന്ന് നടന്ന ഗ്രൂപ്പ് ബി മത്സരത്തില്‍ വെയിൽസ് -യുഎസ്എ പോരാട്ടം ആവേശസമനിലയില്‍ അവസാനിച്ചു. ഇരു ടീമുകളും ഓരോ ഗോള്‍ വീതമടിച്ചാണ് സമനിലയില്‍ പിരിഞ്ഞത്. ആദ്യ പകുതിയില്‍ 36-ാം മിനിറ്റില്‍ തിമോത്തി വിയയുടെ ഗോളില്‍ മുന്നിലെത്തിയ യുഎസിനെ രണ്ടാം പകുതിയില്‍ 80-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ഗാരെത് ബെയ്‌ലിന്‍റെ പെനല്‍റ്റി ഗോളിലാണ് വെയ്ല്‍സ് സമനിലയില്‍(1-1) തളച്ചത്.
അതേസമയം തന്‍റെ പരിക്കിനെക്കുറിച്ചും ഫിറ്റ്നെസിനെക്കുറിച്ചുമുള്ള വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്ന് മത്സരത്തലേന്ന് ലയണൽ മെസി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പറഞ്ഞുകേട്ടതുപോലെയുള്ള ഒരു പ്രശ്നവും എനിക്കില്ല.
ഞാന്‍ പരിശീലനത്തില്‍ പങ്കെടുത്തില്ലെന്നും ഒറ്റക്ക് പരിശീലനം നടത്തിയെന്നുമുള്ള വാര്‍ത്തകളും അഭ്യൂഹങ്ങളുമാണ് .ഈ ലോകകപ്പ് വളരെ സ്പെഷ്യലാണ്. ഇതെന്‍റെ അവസാന ലോകകപ്പാകാാനാണ് സാധ്യത. എന്‍റെ അല്ല ഞങ്ങളുടെ സ്വപ്നസാക്ഷാത്കാരത്തിനുള്ള അവസാന അവസരം, ഞങ്ങളുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ ലഭിക്കുന്ന അവസരംമെന്നും മെസി പറഞ്ഞു.
Argentina's competition; Students with a request to leave school early