കണ്ണൂർ : ആർഎസ്എസുമായി ബന്ധപ്പെട്ട് തന്റെ മുൻ പ്രസ്താവനകളിൽ ഉറച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. താൻ ആർഎസ്എസ് ശാഖയ്ക്ക് സംരക്ഷണം കൊടുത്തിട്ടുണ്ടെന്നും അന്ന് സംഘടനാ കോൺഗ്രസിന്റെ ഭാഗമായിരുന്നുവെന്നും സുധാകരന്‍ പറഞ്ഞു.
ഏത് പാർട്ടിക്കും ഇന്ത്യയിൽ മൗലികമായി പ്രവർത്തിക്കാൻ അവകാശമുണ്ട്. അത് നിഷേധിക്കുമ്പോൾ സംരക്ഷിക്കുമെന്നും കെ പി സി സി അധ്യക്ഷന്‍ വ്യക്തമാക്കി. ജനാധിപത്യ നിഷേധത്തിൻ്റെ രക്തസാക്ഷികൾക്കൊപ്പമാണ് താനെന്ന് അദ്ദേഹം വ്യക്തമാക്കി.
കണ്ണൂർ തോട്ടടയിലെ ആർഎസ്എസ് ശാഖ സിപിഎം അടിച്ചു തകർക്കാൻ പദ്ധതിയിട്ടപ്പോൾ താൻ അങ്ങോട്ടേക്ക് ആളെ വിട്ടിട്ടുണ്ട്. തനിക്ക് ബിജെപിയിൽ പോകണമെന്ന് തോന്നിയാൽ താൻ പോകുമെന്ന് തന്നെയാണ് ഇപ്പോഴും പറയാനുള്ളത്. തനിക്ക് പോകണോ വേണ്ടയോ എന്നൊക്കെ ആലോചിക്കാനുള്ള ബുദ്ധിയുണ്ട്. തനിക്ക് അതിനുള്ള രാഷ്ട്രീയ ബോധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ മാറ്റാനുള്ള നീക്കം അംഗീകരിക്കില്ലെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. ഗവർണറുടെ അധികാരം നിലനിർത്തി കൊണ്ടു പോകണം. സർവകലാശാലകളിൽ രാഷ്ട്രീയ നിയമനം നടത്താനുള്ള ശ്രമമാണ് പുതിയ ഓർഡിനൻസ്. ബില്ല് സഭയിൽ വരുമ്പോൾ ശക്തമായി എതിർക്കും.
യുഡിഎഫിന്‍റെ അഭിപ്രായമാണിത്. വിഷയം ചർച്ച ചെയ്യാൻ യുഡിഎഫ് ഉടൻ യോഗം വിളിക്കും. പല സംസ്ഥാനങ്ങളിൽ പല തീരുമാനമുണ്ടാവും. ഇല്ലാത്ത അധികാരം പ്രയോഗിക്കുന്നത് ഗവർണർ നിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സർക്കാരും ഗവർണറും മിതത്വം പാലിക്കണം. തിരുവനന്തപുരം മേയർ ആര്യ രാജിവെക്കേണ്ടെന്ന് താൻ പറഞ്ഞിട്ടില്ല. തൻ്റെ വാക്കുകൾ വളച്ചൊടിക്കുകയായിരുന്നു. വൻ അഴിമതി നടത്തിയ മേയർ രാജിവയ്ക്കുക തന്നെ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
K Sudhakaran stands by his previous statements regarding RSS