എറണാകുളം : പാലക്കാട് വടക്കഞ്ചേരിയിൽ അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോന്‍റെ പഴയ വീഡിയോ ദൃശ്യങ്ങൾ പുറത്ത്. അപകടകരമായ രീതിയിൽ വാഹനമോടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ഡ്രൈവറുടെ സീറ്റിൽ നിന്ന് എഴുന്നേറ്റ് നിന്ന് നൃത്തം ചെയ്തു കൊണ്ട് ജോമോന്‍ ബസ് ഓടിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഈ വീഡിയോ പരിശോധനയക്കായി ശേഖരിച്ചു.
വടക്കഞ്ചേരി അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസ് ഓടിച്ചിരുന്നത് ജോജോ പത്രോസ് എന്ന ജോമോനാണ്. ജോമോനെ കൊല്ലം ശങ്കരമാങ്കലത്ത് വച്ച് ഇന്നലെയാണ് ചവറ പൊലീസ് പിടികൂടിയത്. ദേശീയപാതയിലൂടെ തിരുവനന്തപുരത്തേക്ക് രക്ഷപ്പെടാൻ ശ്രമിക്കവേ ജോമോൻ സഞ്ചരിച്ച കാറിന് മുന്നിൽ പൊലീസ് ജീപ്പ് കുറുകെയിട്ട് സഹസികമായാണ് ഇയാളെ പിടികൂടിയത്.
സംഭവത്തില്‍ നരഹത്യയ്ക്ക് കേസെടുത്ത പൊസീല്‍ ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 9 പേരുടെ മരണത്തിന് ഇടയാക്കിയ അപകടമുണ്ടാക്കിയ ബസ് ഓടിച്ച ഡ്രൈവർ ജോമോനെതിരെ നേരത്തെ മനഃപൂർവമല്ലാത്ത നരഹത്യ ചുമത്തിയാണ് കേസെടുത്തിരുന്നത്. എന്നാൽ, അപകടം ഉണ്ടാകുമെന്ന് അറിഞ്ഞിട്ടും ഡ്രൈവർ അമിത വേഗതയിൽ ബസ് ഓടിക്കുകയായിരുന്നുവെന്ന് കണ്ടെത്തി.
അതിനാലാണ് ജോമോനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തത്. അപകടം ഉണ്ടായ സമയത്ത് ജോമോന്‍ മദ്യപിച്ചിരുന്നോയെന്നാണ് ഇനി അറിയേണ്ടത്. ഇക്കാര്യം സ്ഥിരീകരിക്കാന്‍ ജോമോന്‍റെ രക്തസാമ്പിൾ ശേഖരിച്ച് കാക്കനാട്ടെ ലാബിലേക്ക് അയച്ചിട്ടുണ്ട്. എന്നാൽ സമയം വൈകിയതിനാൽ കൃത്യമായ ഫലം കിട്ടുമോ എന്ന് സംശയമാണ്.
ജോമോൻ്റെ മുൻ കാല പശ്ചാത്തലം കൂടി പരിശോധിക്കുന്നുണ്ട്. അപകടം സംഭവിച്ച ടൂറിസ്റ്റ് ബസ് മറ്റ് സംസ്ഥാനങ്ങളിൽ നടത്തിയ നിയമ ലംഘനങ്ങളും പൊലീസ് ശേഖരിച്ച് വരികയാണ്. പാലക്കാട് - തൃശൂർ ദേശീയപാതയിലെ കൂടുതൽ ക്യാമറാ ദൃശ്യങ്ങളും പൊലീസ് പരിശോധിക്കും. കസ്റ്റഡിയിലുള്ള ബസ് ഉടമ അരുണിനെതിരെ നടപടി വേണമോയെന്ന് പരിശോധിച്ച് തീരുമാനിക്കും.
Old video footage of the tourist bus driver who caused an accident in Vadakancherry is out.