കാഠ്മണ്ഡു : ആരാധികയെ ഹോട്ടൽ മുറിയിൽ വിളിച്ചുവരുത്തി പീഡിപ്പിച്ച കേസിൽ നേപ്പാൾ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും മുൻ ഐ.പി.എൽ താരവുമായ സന്ദീപ് ലാമിച്ചനെ അറസ്റ്റിൽ.
വിദേശത്തായിരുന്ന 22കാരൻ കാഠ്മണ്ഡുവിലെ ത്രിഭുവൻ രാജ്യാന്തര വിമാനത്താവളത്തിൽ തിരിച്ചെത്തിയപ്പോഴായിരുന്നു അറസ്റ്റ്. കേസെടുത്തതിന് പിന്നാലെ താരത്തെ കണ്ടെത്താൻ സാധിച്ചില്ലെന്ന് റിപ്പോർട്ടുണ്ടായിരുന്നു.
എന്നാൽ, ഒക്ടോബർ ആറിന് രാജ്യത്ത് തിരികെയെത്തുമെന്നും കേസ് നിയമപരമായി നേരിടുമെന്നും കഴിഞ്ഞയാഴ്ച ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ താരം വ്യക്തമാക്കിയിരുന്നു. തന്റെ നിരപരാധിത്വം തെളിയിക്കാനായി നിയമപരമായി പോരാടുമെന്നായിരുന്നു താരത്തിന്റെ പ്രതികരണം.
കഴിഞ്ഞ ആഗസ്റ്റിൽ കാഠ്മണ്ഡു, ഭക്തപൂർ എന്നിവിടങ്ങളിലെ ഹോട്ടല്‍ മുറിയില്‍ വെച്ച് താരം പീഡിപ്പിച്ചെന്നാണ് 17കാരിയുടെ പരാതി. താരത്തിന്റെ കടുത്ത ആരാധികയായിരുന്നു പീഡനത്തിനിരയായ പെൺകുട്ടി.
നിലവിൽ കരീബിയൻ പ്രീമിയർ ലീഗിൽ ജമൈക്ക ടല്ലാവാസിന്റെ കളിക്കാരനാണ് ലാമിച്ചനെ. ഇന്ത്യൻ പ്രീമിയർ ലീഗ് കളിച്ച ആദ്യത്തെ നേപ്പാൾ താരമാണ്. 2018 സീസണിൽ ഡൽഹി ക്യാപിറ്റൽസിന് വേണ്ടിയാണ് കളിച്ചത്.
Aradhika was called to her hotel room and tortured; Former IPL player arrested