മുളന്തുരുത്തി : എൽകെജി വിദ്യാർത്ഥിയായ കുഞ്ഞനിയന് കളിപ്പാട്ടം വാങ്ങിനൽകാമെന്ന് വാക്കുപറഞ്ഞായിരുന്നു അപകടത്തിൽ മരിച്ച ഇമ്മാനുവേൽ യാത്ര പോയത്. പ്ലസ് ടു വിദ്യാർത്ഥിയായിരുന്നു ഇമ്മാനുവേൽ. 17 വയസായിരുന്നു.
കളിപ്പാട്ടം കാത്തിരുന്ന കുഞ്ഞനിയന്റെ മുന്നിലേക്ക് ചേതനയറ്റ ശരീരമായാണ് ഇമ്മാനുവേൽ തിരിച്ചെത്തുന്നത്. അപകട വിവരം അറിഞ്ഞയുടൻ ഇമ്മാനുവേലിന്റെ പിതാവ് സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിരുന്നു. സ്കൂളിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം വീട്ടിലെത്തിച്ചു. ഇമ്മാനുവേലിന്റെ സംസ്കാര ചടങ്ങുകൾ ഇന്ന് തന്നെ പൂർത്തിയാക്കും.
ഇന്നലെ വൈകീട്ട് ഏഴുമണിക്ക് ആഘോഷപൂർവ്വം മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയസ് വിദ്യാനികേതൻ സ്‌കൂളിൽ നിന്ന് ആരംഭിച്ച വിനോദയാത്ര ഒടുവിൽ തീരാനോവായി മാറുകയായിരുന്നു.
വിദ്യാർത്ഥികളും അധ്യാപകരുമടക്കം ആഘോഷത്തിമിർപ്പിലായിരിക്കെയാണ് 11:30ഓടെ വടക്കഞ്ചേരി അഞ്ചു മൂർത്തി മംഗലത്ത് വച്ച് കെഎസ്ആർടിസി ബസ്സിന് പുറകിൽ അതിവേഗത്തിൽ ടൂറിസ്റ്റ് ബസ് ഇടിച്ചു കയറിയത്. ഇടിയുടെ ആഘാതത്തിൽ റോഡിനു സമീപത്തെ ചതുപ്പിലേക്ക് മറിഞ്ഞ ബസിൽനിന്ന് ഏറെ പ്രയാസപ്പെട്ടാണ് രക്ഷാപ്രവർത്തകർ കുട്ടികളെ അടക്കം പുറത്തേക്ക് എത്തിച്ചത്.
42 വിദ്യാർത്ഥികളും 5 അധ്യാപകരും 2 ബസ്സ് ജീവനക്കാരുമാണ് ടൂറിസ്റ്റ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റ 50 ഓളം പേരെ തൃശൂർ മെഡിക്കൽ കോളേജ്, ആലത്തൂർ താലൂക്ക് ആശുപത്രി,നെന്മാറ അവിറ്റീസ് ആശുപത്രി, പാലക്കാട് ജില്ലാശുപത്രി എന്നിവിടങ്ങളിലാണ് പ്രവേശിപ്പിച്ചത്.
Chetan, who left saying that he would buy a toy for Kunjanian, came back as a lifeless body