വളരെ ആവേശത്തോടെയാണ് 42 കുട്ടികളും അധ്യാപകരും സ്കൂളിൽ നിന്ന് വിനോദയാത്രക്കായി തിരിച്ചത്. എന്നാൽ ഇത്തരത്തിൽ കണ്ണീരണിഞ്ഞ ഒരു തിരിച്ചു വരവായിരിക്കും ഇവരുടേതെന്ന് ആരും കരുതിയില്ല. ഇന്നലെയും കൂടി യാത്രയുടെ ചിത്രങ്ങൾ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും വാട്ട്സ് ആപ്പിൽ ദിയ അയച്ചു കൊടുത്തിരുന്നു.
മുളന്തുരുത്തി തുരുത്തിക്കര രാജേഷ് സിജി ദമ്പതികളുടെ ഏകമകളാണ് പത്താം ക്ലാസ് വിദ്യാർത്ഥിയായ ദിയ രാജേഷ്. രാത്രി പതിനൊന്ന് മണിക്കും വീട്ടുകാർക്ക് വാട്ട്സ് ആപ്പിൽ ഫോട്ടോ അയച്ച് സംസാരിച്ച് മണിക്കൂറുകൾക്കുള്ളിലാണ് ദിയയുടെ മരണവാർത്ത കുടുംബത്തെ തേടിയെത്തുന്നത്. ഈ കുടുംബത്തെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാത്ത അവസ്ഥയിലാണ് ബന്ധുക്കളും അയൽക്കാരും.
ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് ദിയ രാജേഷ് തുരുത്തിക്കരയിലെ വീട്ടിൽ നിന്ന് യാത്ര പറഞ്ഞ് പോയത്. നേരത്തോട് നേരം അടുക്കുന്നതിന് മുമ്പ് അച്ഛൻ രാജേഷിന് മകളുടെ മൃതദേഹം ഏറ്റുവാങ്ങാൻ പാലക്കാട്ടേക്ക് പോകേണ്ടി വന്നു. ശനിയാഴ്ചയാണ് വിനോദയാത്ര കഴിഞ്ഞ് സംഘം മടങ്ങേണ്ടി വന്നത്. എന്നാൽ ദിയയുടെ ചേതനയറ്റ ശരീരമാണ് തുരുത്തിക്കരയിലെ വീട്ടിലേക്ക് എത്തിയത്.
അയൽവാസികൾക്കും പ്രിയപ്പെട്ട കുട്ടിയായിരുന്നു ദിയ. ദിയയുടെ അച്ഛൻ രാജേഷ് കൊച്ചിൻ ഷിപ്‍യാർഡിൽ കരാർ ജീവനക്കാരനാണ്. അമ്മ സിജി. ഇവരുടെ ഏകമകളാണ് ഇല്ലാതായിരിക്കുന്നത്. ഈ മാതാപിതാക്കളെ ഏത് വാക്കുകൾ കൊണ്ട് ആശ്വസിപ്പിക്കുമെന്നറിയാതെ സങ്കടപ്പെടുകയാണ് ബന്ധുക്കളും അയൽവാസികളും. സ്കൂളിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം വീട്ടിലെത്തിച്ചു.
ഇന്നലെ വൈകീട്ട് ഏഴുമണിക്ക് ആഘോഷപൂർവ്വം മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയസ് വിദ്യാനികേതൻ സ്‌കൂളിൽ നിന്ന് ആരംഭിച്ച വിനോദയാത്ര ഒടുവിൽ തീരാനോവായി മാറുകയായിരുന്നു.
വിദ്യാർത്ഥികളും അധ്യാപകരുമടക്കം ആഘോഷത്തിമിർപ്പിലായിരിക്കെയാണ് 11:30ഓടെ വടക്കഞ്ചേരി അഞ്ചു മൂർത്തി മംഗലത്ത് വച്ച് കെഎസ്ആർടിസി ബസ്സിന് പുറകിൽ അതിവേഗത്തിൽ ടൂറിസ്റ്റ് ബസ് ഇടിച്ചു കയറിയത്.
ഇടിയുടെ ആഘാതത്തിൽ റോഡിനു സമീപത്തെ ചതുപ്പിലേക്ക് മറിഞ്ഞ ബസിൽനിന്ന് ഏറെ പ്രയാസപ്പെട്ടാണ് രക്ഷാപ്രവർത്തകർ കുട്ടികളെ അടക്കം പുറത്തേക്ക് എത്തിച്ചത്. 42 വിദ്യാർത്ഥികളും 5 അധ്യാപകരും 2 ബസ്സ് ജീവനക്കാരുമാണ് ടൂറിസ്റ്റ് ബസിലുണ്ടായിരുന്നത്.
പരിക്കേറ്റ 50 ഓളം പേരെ തൃശൂർ മെഡിക്കൽ കോളേജ്, ആലത്തൂർ താലൂക്ക് ആശുപത്രി,നെന്മാറ അവിറ്റീസ് ആശുപത്രി, പാലക്കാട് ജില്ലാശുപത്രി എന്നിവിടങ്ങളിലാണ് പ്രവേശിപ്പിച്ചത്.
He lost his only daughter; After sending the pictures of the trip to her parents, death came to Diya