പാലക്കാട് : വടക്കഞ്ചേരിയിൽ ദേശീയ പാതയിലുണ്ടായ വാഹനാപകടത്തെ തുടർന്ന് കാണാതായ ബസ് ഡ്രൈവർ ജോമോൻ പത്രോസ് പൊലീസ് പിടിയിൽ. ഇയാൾ തിരുവനന്തപുരത്തേക്ക് രക്ഷപ്പെടുന്നതിനിടെ ചവറ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.
അപകടത്തിൽ നിസ്സാര പരുക്കേറ്റ് ചികിത്സ തേടിയ ഇയാൾ ആശുപത്രിയിൽ നിന്ന് മുങ്ങുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ജോമോൻ പിടിയിലായത്. വടക്കാഞ്ചേരി പോലീസും കൊല്ലം പോലീസും നടത്തിയ അന്വേഷണത്തിൽ കൊല്ലം ചവറയിൽ നിന്നാണ് ജോമോൻ പിടിയിലായത്.
കൊല്ലം വഴി തിരുവനന്തപുരത്തേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പോലീസ് വലയിൽ കുടുങ്ങിയത്. ജോമോൻ ഇതുവഴി രക്ഷപ്പെടാൻ ശ്രമിക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ജോമോന് എതിരെ മനപൂർവമല്ലാത്ത നരഹത്യക്ക് വടക്കഞ്ചേരി പോലീസ് കേസെടുത്തിട്ടുണ്ട്.
അതേസമയം, ടൂറിസ്റ്റ് ബസ്, കെഎസ്ആർടിസി ബസ്സിന്റെ പിന്നിലിടിച്ചാണ് അപകടം ഉണ്ടായത്. പരുക്കേറ്റ നാൽപ്പത്തിരണ്ടോളം പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.അധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടെ ഒമ്പതു പേരാണ് മരിച്ചത്. കൊട്ടാരക്കരയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോയ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിന്റെ പുറകിൽ ടൂറിസ്റ്റ് ബസ് ഇടിയ്ക്കുകയായിരുന്നു.
അതേസമയം മന്ത്രിമാരും മുതിർന്ന നേതാക്കളുമുൾപ്പടെ മരിച്ച കുട്ടികൾക്ക് ആദരാഞ്ജലി അർപ്പിച്ചു . തൃശൂർ മെഡിക്കൽ കോളജിലും ആലത്തൂർ ആശുപത്രിയിലും പാലക്കാട് ജില്ലാ ആശുപത്രിയിലുമാണ് പരുക്കേറ്റവരുള്ളത്. ആലത്തൂർ താലൂക്ക് ആശുപത്രിയിൽ നിലവിൽ 16 പേരാണ് ചികിത്സയിലുള്ളത്.
38 കുട്ടികളാണ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയത്. ടൂറിസ്റ്റ് ബസിലുണ്ടായിരുന്നത് എറണാകുളം ബസേലിയോസ് വിദ്യാനികേതൻ സ്‌കൂളിൽ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പുറപ്പെട്ട സംഘമാണ്. 37 വിദ്യാർത്ഥികളും അഞ്ച് അധ്യാപകരും രണ്ട് ബസ് ജീവനക്കാരുമാണ് ബസിലുണ്ടായിരുന്നത്. ടൂറിസ്റ്റ് ബസ് അമിത വേഗതയിലായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു.
Vadakanchery car accident; Police arrested the bus driver