എറണാകുളം : നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നല്‍കിയ ശബ്ദസംഭാഷണം ദിലീപിന്റേത് തന്നെയെന്ന് ഫൊറന്‍സിക് പരിശോധനാ ഫലം. കേസില്‍ എട്ടാം പ്രതിയായ ദിലീപിന്റെയും സഹോദരന്‍ അനൂപ്, സുരാജ്, അപ്പു, ശരത് എന്നിവരുടേത് തന്നെയാണ് സംഭാഷണത്തിലുള്ള ശബ്ദമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
നാല്‍പതോളം ശബ്ദരേഖകളാണ് ബാലചന്ദ്രകുമാര്‍ അന്വേഷണ സംഘത്തിന് കൈമാറിയത്. റിപ്പോര്‍ട്ട് അന്വേഷണ സംഘം വിചാരണ കോടതിക്ക് കൈമാറി. ശബ്ദരേഖ വ്യാജമല്ലെന്നും കൃത്രിമം നടന്നിട്ടില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. ബാലചന്ദ്രകുമാര്‍ നല്‍കിയ ശബ്ദസന്ദേശം വ്യാജമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
കോഴിക്കോട് ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തിയ സംഭവം; മകന്റെ മൊഴി നിർണായകമായി
കോഴിക്കോട് : മുക്കത്ത് എൻഐടി ക്വാട്ടേഴ്സിൽ ഭാര്യയെ ഭർത്താവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായകമായി മകന്റെ മൊഴി. കൊല്ലം കരുനാഗപ്പള്ളി സ്വദേശികളായ അജയകുമാർ, ഭാര്യ ലിനി എന്നിവരാണ് മരിച്ചത്. എട്ടാം ക്ലാസ് വിദ്യാർത്ഥിയായ മകൻ ആർജ്ജിത്തിനെ കൊല്ലാൻ ശ്രമിച്ചെങ്കിലും ഓടി രക്ഷപ്പെടുകയായിരുന്നു.
സംഭവം ആത്മഹത്യയെന്നായിരുന്നു പൊലീസ് കരുതിയത്. എന്നാൽ അച്ഛന് അമ്മയെ സംശയമായിരുന്നെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ആർജ്ജിത്ത് മൊഴി നൽകി. ഇന്ന് പുലർച്ചെ നാലു മണിയോടെയാണ് സംഭവം. നിലവിളി കേട്ട് പുറത്തിറങ്ങിയ അയൽവാസികൾ കണ്ടത് അലറി വിളിച്ച് പുറത്തേക്ക് ഓടുന്ന എട്ടാം ക്ലാസുകാരൻ ആർജ്ജിത്തിനെയാണ്.
വീടിനുള്ളിൽ നിന്ന് വൻ തോതിൽ തീയും പുകയും കണ്ടതോടെ അയൽവാസികൾ പൊലീസിനെയും അഗ്നിരക്ഷാ സേനയെയും വിവരം അറിയിച്ചു. ഫയർ ഫോഴ്സ് എത്തി തീ അണച്ചു. പിന്നീട് അകത്ത് കയറിയപ്പോൾ കണ്ടത്, രണ്ട് മുറികളിലായി പൊള്ളലേറ്റ് മരിച്ചു കിടക്കുന്ന അജയകുമാറിനെയും ഭാര്യ ലിനിയെയുമാണ്.
ആത്മഹത്യയെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ രക്ഷപ്പെട്ട മകൻ ആർജ്ജിത്തിന്‍റെ മൊഴിയിലൂടെയാണ് പൊലീസ് സംഭവത്തിന്‍റെ ചുരുളഴിച്ചത്. സംശയത്തിന്‍റെ പേരിൽ ലിനിയെ അജയകുമാർ ക്രൂരമായി മർദ്ദിച്ചുവെന്ന് ആർജ്ജിത്ത് പൊലീസിനോട് പറഞ്ഞു. തുടർന്ന് തലയണ കൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തന്നെയും അച്ഛൻ കൊല്ലാൻ നോക്കിയെങ്കിലും ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് ആർജ്ജിത്ത് പറഞ്ഞു.
അമ്മയെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ ഗ്യാസ് സിലിണ്ടർ തുറന്നുവിട്ടുവെന്നും ശേഷം മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തുവെന്നും ആർജ്ജിത്ത് പൊലീസിന് മൊഴി നൽകി. ആരോടും സൗഹൃദം ഇല്ലാത്ത ആളായിരുന്നു അജയകുമാറെന്ന് അയൽവാസികൾ പറയുന്നു. എൻഐടിയിലെ സിവിൽ എൻജിനീയറിംഗ് വിഭാഗത്തിൽ ടെക്നീഷ്യനായിരുന്നു ഇയാൾ. കഴിഞ്ഞ ഇരുപത് വർഷമായി കുടുംബവുമൊത്ത് ക്വാട്ടേഴ്സിലാണ് താമസിച്ചിരുന്നത്. ആർജ്ജിത്തിന്റെ മൂത്ത സഹോദരി കോട്ടയം ആർഐടിയിലെ വിദ്യാർഥിയാണ്.
Actress assault case; The forensic examination results of the voicemail sent by Balachandra Kumar are out