തിരുവനന്തപുരം : സ്ത്രീവിരുദ്ധ പരാമർശം നടത്തിയതിന്‍റെ പേരിൽ കെ മുരളീധരൻ എംപിക്കെതിരെ തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രൻ മ്യൂസിയം പൊലീസിൽ പരാതി നൽകി. സ്ത്രീത്വത്തെ അപമാനിച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണമെന്നാണ് പരാതിയിൽ പറയുന്നത്.
ആര്യാ രാജേന്ദ്രന്‍റെ പരാതിയിൽ മ്യൂസിയം പൊലീസ് നിയമോപദേശം വാങ്ങി കേസെടുക്കും. നിയമപരമായി തന്നെ മുന്നോട്ട് പോകുമെന്നും സ്ത്രീകളെ മോശമായി വരുത്താനുള്ള ശ്രമത്തെ നേരിടുമെന്നും മേയര്‍ പറഞ്ഞു.മുരളീധരന് അദ്ദേഹത്തിന്‍റെ സംസ്‍ക്കാരമേ കാണിക്കാനാവു.തനിക്ക് ആ നിലയില്‍ താഴാനാവില്ലെന്നും ആര്യാ രാജേന്ദ്രന്‍ പറഞ്ഞു.
നികുതിവെട്ടിപ്പിൽ പ്രതിഷേധിച്ച് കോർപ്പറേഷൻ ഓഫീസിന് മുന്നിൽ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെയാണ് കെ മുരളീധരൻ എംപി മേയർക്കെതിരെ പരാമർശം നടത്തിയത്. ആര്യാ രാജേന്ദ്രനെ കാണാൻ ഭംഗിയുണ്ടെങ്കിലും വായിൽ നിന്ന് വരുന്നത് ഭരണിപ്പാട്ടിനേക്കാൾ ഭീകരമായ വാക്കുകള്‍ ആണെന്നായിരുന്നു മുരളീധരന്‍റെ ആക്ഷേപം. ഇതൊക്കെ ഒറ്റമഴയത്ത് തളിർത്തതാണ്. മഴയുടേത് കഴിയുമ്പോഴേക്കും സംഭവം തീരും. ഇങ്ങനെയുള്ള ഒരുപാട് പേരെ കണ്ടിട്ടുള്ള നഗരസഭയാണിതെന്നും മുരളീധരൻ ആക്ഷേപിച്ചിരുന്നു. മുരളീധരന്‍റെ പരാമർശത്തിന് എതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
അതേസമയം, തന്റെ പ്രസ്താവന മേയർക്ക് മാനസിക ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നതായി കെ.മുരളീധരൻ പറഞ്ഞു. തന്റെ ഒരു പ്രസ്താവനയും സത്രീകളെ വേദനിപ്പിക്കരുതെന്ന് നിർബന്ധമുണ്ട്. എന്നാൽ മേയറുടെ പക്വതക്കുറവുമായി ബന്ധപ്പെട്ട് ചൂണ്ടിക്കാട്ടിയ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നതായും കെ. മുരളീധരൻ പറഞ്ഞു.
Arya Rajendran files complaint on controversy; K. expressed regret. Muraleedharan