മാവേലിക്കര : അച്ചന്‍കോവിലാറ്റില്‍ നീന്താനിറങ്ങി കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. കണ്ടിയൂര്‍ ഹരിഹര മന്ദിരത്തില്‍ രാധാകൃഷ്ണന്‍റെയും മിനിയുടെയും മകന്‍ ഹരികൃഷ്ണന്‍ (28) ആണ് മരിച്ചത്.
സ്വകാര്യ ബാങ്കിലെ ജീവനക്കാരനായിരുന്നു. കരിപ്പുഴ കീച്ചേരിക്കടവില്‍ ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനാണ് സംഭവം. സുഹൃത്തുക്കളായ മൂന്ന് പേർക്കൊപ്പമാണ് ഹരികൃഷ്ണന്‍ കീച്ചേരിക്കടവിലെത്തിയത്.
സുഹൃത്തായ ഡോണിന്‍റെ കോഴിപ്പാലത്തെ വീട്ടിലെത്തിയതായിരുന്നു ഹരികൃഷ്ണന്‍. ഇവിടെയെത്തിയ ശേഷം ഹരികൃഷ്ണന്‍ ബൈക്കില്‍ നിന്നു വീണു. വസ്ത്രങ്ങള്‍ കഴുകിയെടുക്കാനാണ് കടവിലിറങ്ങിയത്.
നീന്തൽ അറിയാവുന്ന ആളായിരുന്നു ഹരികൃഷ്ണന്‍. എന്നാല്‍ ആറ്റില്‍ നീന്തുന്നതിനിടയിൽ കൈകാൽ കുഴഞ്ഞ് വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു. ഇവരുടെ നിലവിളി കേട്ട് നാട്ടുകാര്‍ തെരച്ചില്‍ നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല.
തുടര്‍ന്ന് സ്ഥലത്തെത്തിയ അഗ്നിരക്ഷ സേനയും സ്‌കൂബാ ടീമും ചേര്‍ന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് വീണ്ടും നടത്തിയ തെരച്ചിലിൽ രാവിലെ എട്ടു മണിയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സഹോദരൻ: ജയകൃഷ്ണൻ.
The body of the youth who went missing after swimming in the river was found