താമരശ്ശേരി : കോഴിക്കോട് ന്യൂജെൻ മയക്കുമരുന്നായ എം.ഡി.എം.എ. യുമായി മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പുതുപ്പാടി കൈതപ്പൊയിൽ ചന്ദനപ്പുറം വീട്ടിൽ മുഹമ്മദ് ഷക്കീർ (23), താമരശ്ശേരി പെരുമ്പള്ളി കൊട്ടാരക്കോത്ത് വീട്ടിൽ ആദിൽ റഹ്മാൻ (20), പെരുമ്പളളി കവുമ്പുറത്ത് വീട്ടിൽ ആഷിക്. കെ.പി. (23), എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
താമരശ്ശേരി ലോഡ്ജിൽ വെച്ചാണ് കോഴിക്കോട് റൂറൽ എസ് പി. ആർ. കറപ്പസാമി ഐ.പി.എസിന്റെ നിർദേശപ്രകാരം പ്രത്യേക സംഘം പ്രതികളെ പൊക്കിയത്. പ്രതികളുടെ കയ്യിൽ നിന്നും വില്പനക്കായി സൂക്ഷിച്ച 5.15 ഗ്രാം എം.ഡി.എം.എ. യും പായ്ക്ക് ചെയ്യുന്നതിനുള്ള നിരവധി പാക്കറ്റുകൾ, തൂക്കം നോക്കാനുള്ള ഇലക്ട്രോണിക് ത്രാസ്സ് എന്നിവയും കണ്ടെടുത്തു.
കോഴിക്കോട് താമരശ്ശേരി കൊടുവള്ളി, എന്നിവിടങ്ങളിൽ വില്പന നടത്തിയതിന്റെ ബാക്കിയാണ് കണ്ടെടുത്തിയ മയക്കുമരുന്നുകൾ. ഇന്ന് വൈകിട്ട്. 6.20 ഓടെയാണ് പൊലീസ് ലോഡ്ജിൽ പരിശോധന നടത്തിയത്. കോഴിക്കോട് ഉള്ള മൊത്തകച്ചവടക്കാരിൽ നിന്നും മയക്കുമരുന്ന് വാങ്ങി ചില്ലറ വില്പന നടത്തുന്നവരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.
പ്രതികളിലൊരാളായ മുഹമ്മദ് ഷക്കീറിനെ കഴിഞ്ഞ മാർച്ച് മാസത്തിൽ 5ഗ്രാം എം.ഡി.എം.എ. യുമായി താമരശ്ശേരി പൊലീസ് പിടികൂടിയിരുന്നു. ഈ കേസിൽ രണ്ട് മാസം ജയിലിൽ കിടന്ന് മെയ് മാസം ജാമ്യത്തിൽ ഇറങ്ങിയതാണ് ഇയാള്‍. വർധിച്ചു വരുന്ന ലഹരി വില്പന തടയുന്നതിനായി സംസ്ഥാനമൊട്ടുക്ക് നടക്കുന്ന വേട്ടയുടെ ഭാഗമായുള്ള പരിശോധനയിലാണ് ഇവർ പിടിയിലായത്.
താമരശ്ശേരി ഡി.വൈ.എസ്.പി. അഷ്‌റഫ് തെങ്ങലക്കണ്ടി, ഇൻസ്‌പെക്ടർ അഗസ്റ്റിൻ ടി.ഏ, എന്നിവരുടെ നേതൃത്വത്തിൽ ക്രൈം സ്‌ക്വാഡ് എസ്. ഐ.മാരായ രാജീവ് ബാബു, സുരേഷ് വി.കെ, ബിജു പൂക്കോട്ട്, താമരശ്ശേരി എസ് ഐ മാരായ സത്യൻ.കെ, ജൂനിയർ എസ്.ഐ. ഷിജു കെ, ഏ എസ്.ഐ. ജയ പ്രകാശ്. പി.കെ,സി പി ഒ മാരായ ഷിനോജ്. പി പി ,ജിലു സെബാസ്റ്റ്യൻ, എസ്.ഒ.ജി സി.പി.ഒ മാരായ ഷെരീഫ്. പി പി,മുഹമ്മദ് റാസിഖ്. പി.കെ, എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Three youths arrested with drugs in Thamarassery