ന്യൂഡൽഹി : ദില്ലിയിൽ മയക്കുമരുന്നിന്റെ ലഹരിയിൽ ആറ് വയസ്സുകാരനെ കഴുത്തറുത്ത് കൊന്ന പ്രതികളുടെ മൊഴി ഞെട്ടിക്കുന്നത്. 'ഭഗവാൻ ശിവന്റെ പ്രസാദം' കഴിച്ചുവെന്നും ഭഗവാൻ ശിവൻ കുട്ടിയെ ബലി നൽകാൻ ആവശ്യപ്പെടുകയായിരുന്നുവെന്നുമാണ് പ്രതികൾ പൊലീസിനോട് പറഞ്ഞതായി എൻഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
കഞ്ചാവ് ഉപയോഗിച്ചിരുന്ന പ്രതികൾ സമീപത്തെ കെട്ടിട നിര്‍മ്മാണ സ്ഥലത്തിരുന്ന് ഭക്തിഗാനം ആലപിക്കുന്നവരോട് ചന്ദനത്തിരി ചോദിച്ചുവെന്നും എന്നാൽ അവർ നിഷേധിച്ചുവെന്നും തിരിച്ച് വരുന്നതിനിടെ ഭഗവാൻ ശിവൻ കുട്ടിയെ ബലി നൽകാൻ ആവശ്യപ്പെടുകയായിരുന്നുവെന്നുമാണ് ഇവർ പറയുന്നതെന്ന് പൊലീസ് വ്യക്തമാക്കി.
കുട്ടിയെ കൊലപ്പെടുത്തിയ ഇരുവരും ലഹരിമരുന്ന് ഉപയോഗിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു. കുട്ടിയെ ഇവർ താമസിക്കുന്ന സ്ഥലത്തേക്ക് കൊണ്ടുപോയി അവിടെ വച്ച് കറിക്കത്തി ഉപയോഗിച്ച് കഴുത്തറുക്കുകയുയായിരുന്നു.
അതിക്രൂരമായ കൊലപാതകമാണ് ദില്ലിയിൽ നടന്നത്. മകന്റെ ശരീരവും മടിയിൽ വച്ച് കരയുന്ന രക്ഷിതാക്കളെയാണ് സംഭവ സ്ഥലത്തെത്തിയപ്പോൾ തങ്ങൾ കണ്ടതെന്ന് പൊലീസ് പറഞ്ഞു. ലോധി റോഡിലെ ഒരു കെട്ടിട നിർമ്മാണം നടക്കുന്നിടത്താണ് കൊലപാതകം നടന്നത്. പൊലീസ് ഫോറൻസിക് വിഭാഗത്തെ വിളിച്ച് വരുത്തുകയും കുട്ടിയെ കൊല്ലാൻ ഉപയോഗിച്ച കത്തി കണ്ടുപിടിക്കുകയും ചെയ്തു.
രാത്രി ഭക്ഷണത്തിന് ശേഷം കെട്ടിട നിർമ്മാണ സ്ഥലത്ത് ഭജന ചൊല്ലിക്കൊണ്ടിരിക്കുകയായിരുന്നുവെന്നും അപ്പോഴാണ് മകനെ കാണാനില്ലെന്ന് തിരിച്ചറിഞ്ഞതെന്നും ഇവർ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. സമീപത്തെല്ലാം പരിശോധിച്ചു.
അടുത്തുള്ള ചേരിയിൽ നോക്കിയപ്പോൾ അവിടെ ഒരു താമസസ്ഥലത്തെ നിലത്ത് രക്തം കണ്ടെത്തിയെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. ഉടൻ ആ താമസസ്ഥലത്തിന്റെ വാതിൽ ശക്തിയോടെ ചവിട്ടി തുറന്നു. അവിടെ മരിച്ചു കിടക്കുന്ന തങ്ങളുടെ മകനെയും രണ്ട് പേരെയുമാണ് കണ്ടതെന്ന് നിറ കണ്ണുകളോടെ അവർ പറഞ്ഞു.
'Lord Shiva asked me to sacrifice the child' The statement of the accused who killed the six-year-old boy by slitting his throat is shocking