സോണിയ ഗാന്ധി ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കും. വ്യാഴാഴ്ച ഭാരത് ജോഡോ യാത്രയോടൊപ്പം സോണിയാ ഗാന്ധിയും ചേരുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കർണാടകയിലാണ് സോണിയ എത്തുക.
പാർട്ടിയെ ശക്തിപ്പെടുത്താൻ 483 കിലോമീറ്റര്‍ പിന്നിട്ട യാത്ര സഹായിച്ചെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. കർണാടകയിൽ 21 ദിവസം നീളുന്ന യാത്ര എട്ട് ജില്ലകളിലൂടെ 511 കിലോമീറ്റർ പിന്നിടും.
വൈകിട്ട് നാലിന് കടക്കോള ഇൻഡസ്ട്രിയൽ ജങ്ഷനിൽ നിന്ന് ആരംഭിക്കുന്ന കാൽനട യാത്ര മൈസൂരുവിലെ ജെ.എസ്.എസ് എക്സിബിഷൻ ഗ്രൗണ്ടിൽ സമാപിക്കും.
യാത്രയിലെ വൻ ജനപങ്കാളിത്തം പാർട്ടിയുടെ തിരിച്ചു വരവായി നേതൃത്വം വിശദീകരിക്കുന്നുണ്ട്. മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയ പ്രത്യയശാസ്ത്രവുമായുള്ള പോരാട്ടമാണ് ഭാരത് ജോഡോ യാത്രയെന്ന് രാഹുൽ ഗാന്ധി ഇന്ന് പ്രതികരിച്ചു.
കർണ്ണാടകയിലെ മൈസൂരുവിൽ ഖാദി ഗ്രാമോദ്യോഗ് കേന്ദ്രത്തിന്റെ ഗാന്ധി ജയന്തി ആഘോഷത്തിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഠിനാധ്വാനത്തിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യം കഴിഞ്ഞ എട്ടു വർഷം കൊണ്ട് ബി.ജെ.പി ഇല്ലാതാക്കിയെന്നും അദ്ദേഹം പറഞ്ഞു.
ബ്രിട്ടിഷ് ആധിപത്യത്തിനെതിരെ മഹാത്മാ ഗാന്ധി പൊരുതിയത് പോലെ ഗാന്ധിയെ കൊന്ന പ്രത്യയശാസ്ത്രത്തോട് ഇന്ന് നമ്മൾ പൊരുതുകയാണ്. നേടിയെടുത്ത സ്വാതന്ത്ര്യം ഇല്ലാതാക്കുകയും സമൂഹത്തിൽ അസമത്വവും ഭിന്നിപ്പും സൃഷ്ടിക്കുകയുമാണ് കഴിഞ്ഞ എട്ടുവർഷമായി ആ പ്രത്യയശാസ്ത്രം – രാഹുൽ വ്യക്തമാക്കി.
Sonia Gandhi will participate in the Bharat Jodo Yatra