കോഴിക്കോട്: ചികിത്സയിലായിരുന്ന മകൻ മരിച്ച വിവരം അച്ഛനെ അറിയിച്ച ഡോക്ടർക്ക് മർദ്ദനമേറ്റു. അച്ഛൻ പൊലീസ് കസ്റ്റഡിയിൽ. കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിൽ അത്യാഹിതവിഭാഗത്തിൽ ചികിത്സയിലായിരുന്ന പതിനഞ്ചുകാരനായ മകൻ മരിച്ച വിവരം അച്ഛനെ അറിയിച്ച ഡോക്ടർക്കാണ് മർദ്ദനം.
പി.ജി. ഡോക്ടർ മുഹമ്മദ് മസൂദ്ഖാനാണ് മർദ്ദമേറ്റത്. ഡോക്ടറുടെ പരാതിയിൽ അച്ഛനെ മെഡിക്കൽകോളേജ് പോലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം ഐക്കരപ്പടി സ്വദേശി ചെറിയങ്ങര വിനോദിനെയാണ് തിങ്കളാഴ്ച അർധരാത്രിയോടെ കസ്റ്റഡിയിലെടുത്തത്. മർദ്ദിച്ചയാളെ അറസ്റ്റുചെയ്യണമെന്നും പരാതിയിൽ ഉറച്ചുനിൽക്കുകയാണെന്നും ഡോക്ടർ പറഞ്ഞതിനെത്തുടർന്ന് വിനോദിനെ കസ്റ്റഡിയിലെടുക്കുകയാണുണ്ടായതെന്ന് പോലീസ് അറിയിച്ചു.
മകൻ ദീപക് ഒക്ടോബർ അഞ്ചുമുതൽ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ആറുവയസ്സുമുതൽ കിടപ്പുരോഗിയാണ് മകൻ എന്ന് പോലീസ് വ്യക്തമാക്കി. മകൻ മരിച്ച ദുഃഖം സഹിക്കാൻകഴിയാതെ പെട്ടെന്നുണ്ടായ പ്രകോപനത്തിൽ മർദിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്.
Doctor assaults father over son's death; His father is in police custody