തിരുവനന്തപുരം : സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ വിയോഗ വാര്‍ത്ത വി എസ് അച്യുതാനന്ദനെ അറിയിച്ചപ്പോഴുള്ള പ്രതികരണത്തെക്കുറിച്ച് കുറിപ്പുമായി അദ്ദേഹത്തിന്‍റെ മകന്‍ വി എ അരുണ്‍കുമാര്‍.
ആ വിവരം പറഞ്ഞപ്പോള്‍ അച്ഛന്റെ കണ്ണുകളിൽ ഒരു നനവ് വ്യക്തമായി കണ്ടുവെന്നാണ് അരുണ്‍കുമാറിന്‍റെ കുറിപ്പ്.
'അനുശോചനം അറിയിക്കണം' എന്ന് മാത്രം അച്ഛന്‍ പറഞ്ഞുവെന്നും അരുണ്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. പ്രതിപക്ഷ നേതാവായിരുന്ന കാലത്തും മുഖ്യമന്ത്രിയായിരുന്ന കാലത്തും അച്ഛനുമായി സൂക്ഷ്മമായ ഹൃദയബന്ധം പുലർത്തിയിരുന്ന മഹാനായ കമ്യൂണിസ്റ്റ് നേതാവായിരുന്നു കോടിയേരിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അരുണ്‍ കുമാറിന്‍റെ കുറിപ്പ്
ഞെട്ടലും വേദനയും ഉളവാക്കുന്ന ആ വാർത്ത ശ്രവിച്ചുകഴിഞ്ഞു. സ. കോടിയേരി നമ്മെ വിട്ടുപോയിരിക്കുന്നു. ആദ്യം ചെയ്തത് അച്ഛനോട് വിവരം പറയുകയാണ്. ഒരു നിമിഷം നിശബ്ദനായിരുന്ന അച്ഛന്റെ കണ്ണുകളിൽ ഒരു നനവ് എനിക്ക് വ്യക്തമായി കാണാനായി.
"അനുശോചനം അറിയിക്കണം" എന്നു മാത്രം പറയുകയും ചെയ്തു. അച്ഛന്റെ അനുശോചനം യശഃശരീരനായ കോടിയേരിയുടെ കുടുംബാംഗങ്ങളെ അറിയിക്കുകയല്ലാതെ മറ്റൊന്നും ഇത്തരുണത്തിൽ ചെയ്യാനില്ലല്ലോ എന്ന വേദന മനസ്സിൽ കനംതൂക്കുന്നു.
അച്ഛനോട് ഏറ്റവും ആദരവും സ്നേഹവും പുലർത്തിയ നേതാവായിരുന്നു, സ. കോടിയേരി ബാലകൃഷ്ണൻ. പ്രതിപക്ഷ നേതാവായിരുന്ന കാലത്തും മുഖ്യമന്ത്രിയായിരുന്ന കാലത്തും അച്ഛനുമായി സൂക്ഷ്മമായ ഹൃദയബന്ധം പുലർത്തിയിരുന്ന മഹാനായ കമ്യൂണിസ്റ്റ് നേതാവിന്റെ വിയോഗത്തിൽ എന്റെ അനുശോചനംകൂടി അറിയിക്കുകയാണ്.
Kodiyeri's death news; Son's note on response to VS when informed