കോഴിക്കോട് : ജില്ലയിലെ വിവിധ ഇടങ്ങളിൽ പോപ്പുലർ ഫ്രണ്ട് ഓഫീസ് പൂട്ടാൻ പൊലീസ് നടപടി തുടങ്ങി. നാദാപുരത്തെ പോപ്പുലർ ഫ്രണ്ട് ഓഫീസ് പൂട്ടാൻ പൊലീസ് നടപടി തുടങ്ങി. കേന്ദ്രസർക്കാരിന്റെ നിരോധനത്തിന് പിന്നാലെ പോപ്പുലർ ഫ്രണ്ട് ഓഫീസുകൾക്കെതിരെ നടപടി ശക്തമാക്കി.
വിവിധ പേരുകളിൽ അറിയപ്പെടുന്ന ഓഫീസുകളിൽ എത്തിയ പൊലീസ് ഇവിടങ്ങളിൽ പരിശോധന നടത്തി. നാദാപുരത്തെ പോപ്പുലർ ഫ്രണ്ട് ഓഫീസ് ആയി പ്രവർത്തിക്കുന്ന പ്രതീക്ഷ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഓഫീസിൽ നാദാപുരം ഡിവൈഎസ്പി വി.വി. ലതീഷ് എത്തി നോട്ടീസ് പതിച്ചു.
കെട്ടിടത്തിൽ പൊലീസ് പരിശോധന നടത്തുകയും ചെയ്തു. തണ്ണീർപന്തലിലെ കരുണ ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസിലും പൊലീസ് നോട്ടീസ് പതിച്ചു. നാദാപുരം സിഐ ഇ.വി.ഫായിസ് അലിയും സംഘവുമാണ് ഇവിടെ നോട്ടീസ് പതിച്ചത്.
വാസ് ട്രസ്റ്റ് എന്ന പേരിൽ വടകര താഴെ അങ്ങാടിയിൽ പ്രവർത്തിക്കുന്ന ഓഫീസിൽ സർക്കിൾ ഇൻസ്പെക്ടർ പി എം മനോജും, സംഘവും പരിശോധന നടത്തി. സീൽ ചെയ്യുന്നതിന് മുന്നോടിയായി നോട്ടീസ് പതിച്ചു. റവന്യൂ അധികൃതരുടെ സാന്നിധ്യത്തിൽ ആവും ഓഫീസ് സീൽ ചെയ്യുക. ഇതിനുള്ള നടപടിയിലേക്ക് അധികൃതർ കടക്കുകയാണ്.
Actions have been taken to close PFI offices at various places in Kozhikode district