കോഴിക്കോട് : പുറമേരി മുതുവടത്തൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതിയിൽ സ്ഥാപനങ്ങളുടെയും വീടുകളിലെയും സിസിടിവി ക്യാമറകൾ പരിശോധിക്കാൻ തുടങ്ങി. പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.
മുതുവടത്തൂർ കൂളിയറ പ്രദീപ് -ഷൈനി ദമ്പതിമാരുടെ 12 വയസ്സുകാരി മകളെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതിയുള്ളത് .നാദാപുരം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി നാദാപുരം ഇൻസ്പെക്ടർ അറിയിച്ചു.
സംഭവത്തെ കുറിച്ച് കുട്ടി പറയുന്നതിങ്ങനെ...
അച്ഛൻ ഡ്രൈവിങ് സ്കൂളിലും അമ്മ പി.ടി.എ. യോഗത്തിന് സ്കൂളിലുമായിരുന്നു. സ്കൂൾവിട്ടുവന്ന കുട്ടി വീട്ടിൽ ഒറ്റയ്ക്കായിരുന്ന സമയം രണ്ടുപേർ വീട്ടിലെത്തി കോളിങ് ബെല്ലടിച്ചു. അമ്മ വാഹനാപകടത്തിൽപ്പെട്ട് ആശുപത്രിയിലാണെന്നും അച്ഛൻ മകളെയും കൂട്ടിവരാൻ പറഞ്ഞയച്ചതാണെന്നും പറഞ്ഞാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.
അമ്മ അപകടത്തിൽപ്പെട്ടത് ആരും അറിയില്ലെന്നും ആരോടും പറയുകയും വേണ്ട, ഞങ്ങൾ ആശുപത്രിയിൽ എത്തിക്കാം എന്നുകൂടി പറഞ്ഞപ്പോൾ കുട്ടി അവരോടൊപ്പം വീട് പൂട്ടിയിറങ്ങുകയായിരുന്നു. ഇടവഴിയിലൂടെ നടന്ന് മുതുവടത്തൂർ വി.വി.എൽ.പി. സ്കൂളിന് സമീപത്ത് ഗുഡ്സ് ഓട്ടോറിക്ഷയിൽ കയറ്റി തലായി ഭാഗത്തേക്ക് കൊണ്ട് പോയി.
ഡ്രൈവർക്ക് ഫോൺ വന്നപ്പോൾ സംസാരിക്കുന്നതിനിടയിൽ പന്തികേട് തോന്നിയ കുട്ടി ഇറങ്ങി ഓടി സമീപത്തെ വീട്ടിൽ അഭയം പ്രാപിച്ചു. വീട്ടുകാർ ഫോൺ ചെയ്ത് കുട്ടിയുടെ അച്ഛനെ വിവരം അറിയിക്കുകയായിരുന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം മുതുവടത്തൂർ പ്രദേശത്ത് എത്തിയതിൽ ഭീതിയിലാണ് നാട്ടുകാർ.
Attempt to abduct a girl in Puyumari; Police started investigation