കാൻപുർ : ഉത്തർപ്രദേശിൽ വിദ്യാർത്ഥിനികൾ കുളിക്കുന്ന ദൃശ്യം ചിത്രീകരിച്ച ഹോസ്റ്റൽ ജീവനക്കാരനെതിരെ നടപടി എടുക്കുന്നില്ലെന്നാരോപിച്ച് പ്രതിഷേധം. തുളസി നഗറിലെ സായ് നിവാസ് എന്ന സ്വകാര്യ ഹോസ്റ്റലിലെ വിദ്യാർഥിനികളാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
നഗ്നദൃശ്യങ്ങൾ ചോർന്നുവെന്നാരോപിച്ച് ചണ്ഡിഗഡ് യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികൾ പ്രതിഷേധം സംഘടിപ്പിച്ചതിനു പിന്നാലെയാണ് ഉത്തർപ്രദേശിലും സമാനമായ പ്രതിഷേധം ഉടലെടുത്തത്. ഹോസ്റ്റൽ ജീവനക്കാരൻ മറഞ്ഞിരുന്നു വിഡിയോ ചിത്രീകരിക്കുന്നത് വിദ്യാർഥികളിലൊരാൾ കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.
പെൺകുട്ടികൾ കുളിക്കുന്നതുൾപ്പെടെയുള്ള നിരവധി വിഡിയോകൾ ഇയാളുടെ ഫോണിലുണ്ടെന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് പരാതി നൽകിയിട്ടും അധികൃതർ നടപടിയെടുക്കാൻ തയാറായില്ലെന്നാരോപിച്ച് വിദ്യാർഥിനികൾ പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു.
അതേസമയം, പ്രതിയെ അറസ്റ്റ് ചെയ്തെന്ന് പൊലീസ് അറിയിച്ചു. ഫോൺ പിടിച്ചെടുത്തെന്നും ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. മെഡിക്കൽ പരീക്ഷകൾക്കായി തയാറെടുക്കുന്ന വിദ്യാർഥിനികളാണ് ഇവിടെ താമസിക്കുന്നത്.
Hostel employee filmed the scene of female students taking a bath; Protests for not taking action