ഇടുക്കി : കട്ടപ്പനയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചയാളെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളയാംകുടി സ്വദേശികളായ ഗോകുൽ, മെബിൻ എന്നിവരാണ് പിടിയിലായത്.
പെൺകുട്ടിയെ പ്രണയം നടിച്ച് ആളൊഴിഞ്ഞ വീട്ടിലെത്തിച്ചാണ് പീഡിപ്പിച്ചത്. ഏതാനും നാളുകളായി ഒന്നാം പ്രതി ഗോകുലും പീഡനത്തിനിരയായ പെൺകുട്ടിയും തമ്മിൽ അടുപ്പത്തിലായിരുന്നു. കഴിഞ്ഞ 26 ന് ഗോകുൽ പെൺകുട്ടിയെ സുഹൃത്തായ മെബിൻറെ വീട്ടിലെത്തിച്ചു. ഈ സമയം മെബിൻറെ വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല.
ഇവിടെ വച്ച് പെൺകുട്ടിയെ ബലാത്സംഗം ചെയ്തു. ശാരീരിക അസ്വസ്ഥകൾ അനുഭവപ്പെട്ടതിനെ തുടർന്ന് പെൺകുട്ടിയുമായി ആശുപത്രിയിലെത്തി. എന്നാൽ ഡോക്ടറെ കാണാതെ മടങ്ങി. വീട്ടിലെത്തിയ പെൺകുട്ടിയുടെ സ്വഭാവത്തിൽ സംശയം തോന്നിയ ബന്ധുക്കൾ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്.
തുടർന്ന് ബന്ധുക്കൾ കട്ടപ്പന പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷിക്കുന്നതറിഞ്ഞ് ഗോകുൽ തൊടുപുഴയിലേക്ക് കടന്നു. തിരികെ വരുമ്പോൾ ഗോകുലിനെ ചെറുതോണിയിൽ നിന്നും മെബിനെ വീട്ടിൽ നിന്നും പിടികൂടി. ബലാൽസംഗം പോക്സോ എന്നീ വകുപ്പുകളാണ് ഗോകുലിനെതിരെ ചുമത്തിയിരിക്കുന്നത്.
പീഡനത്തിന് സൗകര്യമൊരുക്കിയ മെബിൻറെ പേരിൽ പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി റിമാൻഡ് ചെയ്തു. ഇവർ മറ്റേതെങ്കിലും പെൺകുട്ടികളെ പ്രണയക്കെണിയിൽ വീഴ്ത്തിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
A minor girl was molested by pretending to be in love; The accused and his friend were arrested