വിയ്യൂര്‍ : സ്കൂട്ടറിൽ വീട്ടിൽ നിന്നിറങ്ങി കോളേജിലേക്ക് പോകുകയായിരുന്ന വിദ്യാർത്ഥിനി അമ്മയുടെ മുന്നിൽ വച്ച് ചരക്കുലോറി ഇടിച്ച് മരിച്ചു. തൃശൂരിലെ വിയ്യൂർ ആണ് ദാരുണമായ സംഭവം നടന്നത്. 22 കാരി റെനിഷയാണ് അപകടത്തിൽ മരിച്ചത്.
അമ്മ സുനിത മകൾ പോകുന്നത് നോക്കി നിൽക്കുകയായിരുന്നു. അപകടം നാട്ടുകാരെ അറിയിച്ച് ഉടൻ ആശുപത്രിയിൽ എത്തിച്ചതും സുനിതയാണ്. ആശുപത്രിയിലെത്തിച്ചെങ്കിലും റെനിഷയെ രക്ഷിക്കാനായില്ല. റെനിഷ ഹെൽമെറ്റ് ധരിച്ചിരുന്നെങ്കിലും ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റിരുന്നു.
അരണാട്ടുകരയിലെ ജോൺമത്തായി സെന്ററിൽ എംബിഎ വിദ്യാർത്ഥിനിയാണ് റെനിഷ. ബുധനാഴ്ച രാവിലെയാണ് അപകടം നടന്നത്. വീട്ടിൽ നിന്ന് റോഡിലേക്ക് ഇറങ്ങിയ ഉടനെ റെനിഷയുടെ സ്കൂട്ടറിൽ ചരക്ക് ലോറി ഇടിക്കുകയായിരുന്നു.
വീട്ടിൽ നിന്ന് ഇറങ്ങി റോഡ് മുറിച്ച് കടന്നുവേണം തൃശൂരിലേക്ക് പോകാൻ. റോഡ് മുറിച്ച് കടക്കുന്നതിന് മുന്നെയാണ് മുളങ്കുന്നത്തുകാവ് എഫ്സിഐ ഗോഡൗണിലേക്ക് അരിയുമായി വന്ന ലോറി സ്കൂട്ടറിൽ ഇടിച്ചത്.
ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിൽ നിന്ന് വീണ റെനിഷയുടെ ശരീരത്തിലൂടെ ലോറി കയറി. സ്കൂട്ടർ പൂർണ്ണമായും തകർന്നിരുന്നു.
A student who left home and was going to college met a tragic end in front of her mother