തിരുവനന്തപുരം : കാര്യവട്ടം ടി20, ഇന്ത്യ 8 വിക്കറ്റിന് ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 106 റൺസെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 16.4 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. സൂര്യകുമാർ 33 പന്തിൽ 50 റൺസും കെ.എൽ രാഹുൽ 56 പന്തിൽ 51 റൺസുമായി പുറത്താകാതെ നിന്നു. ഇതോടെ 3 മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0 ന് മുന്നിൽ എത്തി.
ഫാസ്റ്റ് ബൗളർമാരുടെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ദക്ഷിണാഫ്രിക്കയുടെ ഇന്നിംഗ്‌സ് 20 ഓവറിൽ എട്ട് വിക്കറ്റിന് 106 റൺസിൽ ഒതുക്കുകയായിരുന്നു ഇന്ത്യ. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 16.4 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 110 റൺസ് എടുത്തു.
റൺസെടുക്കും മുമ്പ് രോഹിത് ശർമ്മയും മൂന്നു റൺസെടുത്ത വിരാട് കോലിയും തുടക്കത്തിലേ പുറത്തായെങ്കിലും കൂടുതൽ നഷ്ടം കൂടാതെ രാഹുലും യാദവും ചേർന്ന് ഇന്ത്യയെ വിജയതീരത്ത് എത്തിക്കുകയായിരുന്നു. നേരത്തെ ദക്ഷിണാഫ്രിക്ക 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 106 റൺസെടുത്തു.
ഒരു ഘട്ടത്തിൽ 42 റൺസിന് ആറ് വിക്കറ്റ് നഷ്ടമായ ടീമിനെ കേശവ് മഹാരാജാണ് (41) മൂന്നക്കം കടത്തിയത്. മഹാരാജിന് പുറമെ എയ്ഡൻ മാർക്രം 25 റൺസും വെയ്ൻ പാർനെൽ 24 റൺസും നേടി. ഇന്ത്യക്കായി അർഷ്ദീപ് സിംഗ് മൂന്ന് വിക്കറ്റും ദീപക് ചാഹറും ഹർഷൽ പട്ടേലും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
അക്സർ പട്ടേലിന് ഒരു വിക്കറ്റ് ലഭിച്ചു. നാല് ദക്ഷിണാഫ്രിക്കൻ ബാറ്റ്‌സ്മാൻമാർക്ക് അക്കൗണ്ട് തുറക്കാൻ പോലും കഴിഞ്ഞില്ല. ഇതിൽ ക്യാപ്റ്റൻ ബാവുമ, റിലേ റൂസ്സോ, മില്ലർ, സ്റ്റബ്സ് എന്നിവരും ഉൾപ്പെടുന്നു.
Karivattam T20; India defeated South Africa by 8 wickets