കൊല്ലം : പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ സത്താറിനെ എന്‍ഐഎ സംഘം കസ്റ്റഡിയിൽ വാങ്ങും. ഇതിനായി എൻ ഐ എ സംഘം കൊല്ലം പൊലീസ് ക്ലബ്ബിലെത്തി. മൂന്ന് ദിവസം മുമ്പ് എൻ ഐ എ രാജ്യവ്യാപകമായി നടത്തിയ റൈഡിൽ പോപ്പുലർ ഫ്രണ്ടിന്‍റെ വിവിധ നേതാക്കളെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ഇയാൾ ഒളിവിലായിരുന്നു.
തുടർന്ന് കേരള പൊലീസിന്‍റെ സഹായത്തോടെയാണ് അബ്ദുൽ സത്താറിനെ ഇന്ന് കസ്റ്റഡിയിലെടുത്തത്. കരുനാഗപ്പള്ളി പുതിയാകാവിലെ കാരുണ്യ ട്രസ്റ്റ് ഓഫീസിൽ നിന്നാണ് കരുനാഗപ്പള്ളി എസിപിയുടെ നേതൃത്വത്തിൽ ഇയാളെ പിടികൂടിയത്.
തുടർന്ന് കൊല്ലം പൊലീസ് ക്ലബ്ബിൽ എത്തിച്ച സത്താറിനെ സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു. ഹർത്താലിനിടെ ഉണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യൽ.
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയേയും എട്ട് അനുബന്ധ സംഘടനകളെയുമാണ് രാജ്യത്ത് നിരോധിച്ചത്. രാജ്യവ്യാപകമായി എന്‍ഐഎ അടക്കം രണ്ട് തവണ നടത്തിയ റെയ്ഡിനും അറസ്റ്റിനും ഒടുവിലാണ് പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത്.
പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ സത്താർ കസ്റ്റഡിയിൽ
കൊല്ലം : പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിന് പിന്നാലെ സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ സത്താർ കസ്റ്റഡിയിൽ. കൊല്ലം കരുനാഗപ്പള്ളി കാരുണ്യ സെന്ററിൽ നിന്നാണ് എൻ.ഐ.എയും കേരള പൊലീസും അടങ്ങുന്ന സംഘം കസ്റ്റഡിയിലെടുത്തത്.
ജില്ലക്കു പുറത്തായിരുന്ന സത്താർ ഇന്ന് രാവിലെയാണ് കരുനാഗപ്പള്ളി കാരുണ്യ സെന്ററിൽ മടങ്ങിയെത്തിയത്. രാവിലെ പോപുലർ ഫ്രണ്ട് നിരോധത്തെ കുറിച്ച് പ്രതികരിച്ച അബ്ദുൽ സത്താർ, കേന്ദ്ര സർക്കാർ നടപടിയെ നിയമപരമായി നേരിടുമെന്ന് വ്യക്തമാക്കിയിരുന്നു.
നിയമനടപടികൾ സ്വീകരിക്കാനായി ഉടൻ തന്നെ അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തും. അധികൃതർ നടത്തിയ റെയ്ഡിൽ പൂർണമായി സഹകരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങളെ കണ്ടതിന് പിന്നാലെയാണ് സത്താറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
Abdul Sattar will be taken into custody by the NIA team