ന്യൂ ഡൽഹി : പോപ്പുലര്‍ ഫ്രണ്ട് നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതികരണവുമായി ബിജെപി. പോപ്പുലര്‍ ഫ്രണ്ട് നിരോധനം സ്വാഗതം ചെയ്യുകയാണെന്ന് ബിജെപി അറിയിച്ചു. നിരവധി സംസ്ഥാനങ്ങളിൽ തീവ്രവാദ പ്രവർത്തനങ്ങൾക്ക് പോപ്പുലര്‍ ഫ്രണ്ട് കൂട്ടുനിന്നെന്ന് ദേശീയ ജനറൽ സെക്രട്ടറി അരുൺ സിംഗ് പറഞ്ഞു.
നടപടി ധീരമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ട്വീറ്റ് ചെയ്തു. രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്ന പ്രവർത്തനങ്ങളെ ഉറുക്കുമുഷ്ടി കൊണ്ട് നേരിടുമെന്നും അദ്ദേഹം പറഞ്ഞു. സംഘടനയെ നിരോധിക്കാൻ നേരത്തേ അസം സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തെ അഭിനന്ദിച്ച് രംഗത്തെത്തി. നിരോധനം ദീർഘനാളായുള്ള ജനങ്ങളുടെ ആവശ്യമായിരുന്നെന്നും ഇടത് പാർട്ടികളും കോൺഗ്രസും നിരോധനം ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പിഎഫ്ഐ നിരോധനം സ്വാഗതം ചെയ്യുന്നുവെന്ന് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രിമാരായ ബ്രിജേഷ് പാഠക്കും കേശവ് പ്രസാദ് മൗര്യയും രംഗത്തെത്തി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ നടപടിയെ രാജ്യം അഭിനന്ദിക്കുന്നു.
നിരോധനത്തെ എതിർക്കുന്നവരെ രാജ്യം അംഗീകരിക്കില്ലെന്നും അർഹമായ മറുപടി നൽകുമെന്നും ഇരുവരും പറഞ്ഞു. നടപടിയെ എതിർക്കുന്നവരെ ഇന്ത്യ അംഗീകരിക്കില്ലെന്നും അവർക്ക് വേണ്ട മറുപടി നൽകുമെന്നും ഇരുവരും വ്യക്തമാക്കി.
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്കൊപ്പം എട്ട് അനുബന്ധ സംഘടനകളെയും നിരോധിച്ച് കേന്ദ്രം ഉത്തരവിറക്കിയതിന് പിന്നാലെയാണ് ബിജെപി പ്രതികരണവുമായി രംഗത്തെത്തിയത്.
റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, നാഷണല്‍ കോണ്‍ഫഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍, നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, റിഹാബ് ഫൗണ്ടേഷന്‍ കേരള എന്നീ അനുബന്ധ സംഘടനകള്‍ക്കാണ് പോപ്പുലര്‍ ഫ്രണ്ടിനൊപ്പം കേന്ദ്രം നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
Banning of Popular Front of India; BJP with response