മലപ്പുറം : ആര്യാടൻ മുഹമ്മദിന് അന്തിമോപചാരം അർപ്പിക്കാൻ രാഹുൽ ഗാന്ധി നിലമ്പൂരേക്ക്. റോഡ് മാർഗമാണ് രാഹുൽ ഗാന്ധി ആര്യാടൻ മുഹമ്മദിന്റെ വസതിയിലേക്കെത്തുന്നത്. പന്ത്രണ്ട് മണിയോടെ രാഹുൽ നിലമ്പൂരെത്തുമെന്നാണ് വിവരം.
തിരികെ ഹെലികോപ്റ്റർ മാർഗം ഒരു മണിക്ക് വടക്കാഞ്ചേരിയിൽ തിരിച്ചെത്തും. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിലും ഉച്ചയ്ക്ക് നടക്കേണ്ട വാർ ഹീറോസ് മീറ്റിലും മാറ്റമില്ല.
കേരള നിയമസഭയിലെ മുൻ വൈദ്യുതി, ഗതാഗത മന്ത്രിയുമായിരുന്നു ആര്യാടൻ മുഹമ്മദ്. കോൺഗ്രസ് അംഗമായി 1952-ലാണ് അദ്ദേഹം രാഷ്ട്രീയപ്രവേശനം നടത്തിയത്. 1958 മുതൽ കെ.പി.സി.സി. അംഗമാണ്.
മലപ്പുറം ജില്ല കോൺഗ്രസ് കമ്മിറ്റിയുടെയും വിവിധ ട്രേഡ് യൂണിയനുകളുടെയും പ്രസിഡൻറായി പ്രവർത്തിച്ചിട്ടുണ്ട്. വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃസ്ഥാനം വഹിച്ചിട്ടുണ്ട്. തിരക്കഥാകൃത്തും രാഷ്ട്രീയ പ്രവർത്തകനുമായ ആര്യാടൻ ഷൗക്കത്ത് ഇദ്ദേഹത്തിന്റെ മകനാണ്. സംസ്‌കാരം നാളെ രാവിലെ 9 മണിക്ക്.
ആര്യാടൻ മുഹമ്മദിന്റെ മരണം; മാധ്യമങ്ങൾക്ക് മുന്നിൽ വികാരാധീതനായി എ.കെ ആന്റണി
കോഴിക്കോട് : ആര്യാടൻ മുഹമ്മദിന്റെ മരണത്തിന് പിന്നാലെ മാധ്യമങ്ങൾക്ക് മുന്നിൽ വികാരാധീതനായി മുതിർന്ന കേൺഗ്രസ് നേതാവ് എ.കെ ആന്റണി. ഇന്നത്തെ കേരളത്തിൽ ആര്യാടന്റെ ശബ്ദം ഉറക്കെ മുഴങ്ങേണ്ട കാലഘട്ടമായിരുന്നുവെന്ന് എ.കെ ആന്റണി പറഞ്ഞു.
കേരളത്തിൽ എന്നെല്ലാം എവിടെയെല്ലാം തീവ്രവാദം തലപൊക്കുന്നോ, അന്നെല്ലാം പ്രത്യാഖാം നോക്കാതെ അതിനെതിരെ പറയുമായിരുന്നുവെന്ന് എ.കെ ആന്റണി ഓർമിച്ചു. ഭൂരിപക്ഷ വർഗിയതേയും ന്യൂനപക്ഷ വർഗീയതേയും ഒരുപോലെ എതിർത്ത വ്യക്തിയായിരുന്നു അദ്ദേഹമെന്നും എ.കെ ആന്റണി പറഞ്ഞു.
‘ആര്യാടൻ മുഹമ്മദിന്റെ വേർപാട് കേരളത്തിനും കോൺഗ്രസിനും തീരാ നഷ്ടമാണ്. ഇന്നത്തെ കേരളത്തിൽ ആര്യാടന്റെ ശബ്ദം ഉറക്കെ മുഴങ്ങേണ്ട കാലഘട്ടമായിരുന്നു. ആര്യാടന്റെ അഭാവം ഇന്നത്തെ കേരളത്തിന് വലിയ നഷ്ടം തന്നെയാണ്. വ്യക്തിപരമായി ഏറ്റവും ദുഃഖരമായ ഹൃദയബന്ധമുണ്ടായിരുന്ന ആത്മഹസുഹൃത്തിനെ നഷ്ടമായി.
ആര്യാടന്റെ വേർപാട് എന്റെ മനസിനെ ആഴത്തിൽ മുറിവേൽപ്പിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ ബാപ്പുട്ടി ( ആര്യാടൻ ഷൗക്കത്ത്) വാവിട്ട് കരഞ്ഞുകൊണ്ട് എന്നെ വിളിച്ച് പറഞ്ഞു വാപ്പ പോയി. ഞാൻ പറഞ്ഞു ബാപ്പുട്ടി, നിങ്ങൾക്ക് മാത്രമല്ല എനിക്കും എന്തോ വലിയ നഷ്ടമുണ്ടായിരിക്കുന്നു. ഓർമകൾ ഒരപാടുണ്ട്. പക്ഷേ എല്ലാം പങ്കുവയ്ക്കാൻ പറ്റിയ അവസരമല്ല. ആര്യാടൻ കോൺഗ്രസിന് മാത്രമല്ല സംഭാവന ചെയ്തത്.
കേരളത്തിൽ എന്നെല്ലാം എവിടെയെല്ലാം തീവ്രവാദം തലപൊക്കുന്നോ, അന്നെല്ലാം പ്രത്യാഖാം നോക്കാതെ അതിനെതിരെ പറയുമായിരുന്നു. ഭൂരിപക്ഷ വർഗിയതേയും ന്യൂനപക്ഷ വർഗീയതേയും ഒരുപോലെ എതിർത്തു. അതാണ് ആര്യാടന്റെ പ്രത്യേകത. രാഷ്ട്രീയത്തെ ഭാവിയോ തെരഞ്ഞെടുപ്പിലെ ജയ പരാജയങ്ങളോ അദ്ദേഹത്തിന് പ്രശ്‌നമായിരുന്നില്ല.
അതാണ് ഞാൻ പറഞ്ഞത്, ഇന്നത്തെ കേരളത്തിൽ ആര്യാടൻ ഉണ്ടാകേണ്ടതായിരുന്നു. ഇന്ത്യൻ നാഷ്ണൽ കോൺഗ്രസെന്ന് പറഞ്ഞാൽ അദ്ദേഹത്തിന് ജീവനായിരുന്നു. കോൺഗ്രസിന് വേണ്ടി അദ്ദേഹം മരിക്കാൻ തയാറായിരുന്നു. കോൺഗ്രസ് ഉയർത്തുന്ന ആദർശങ്ങൾക്ക് വേണ്ടി പട പൊരുതിയിരുന്ന നേതാവായിരുന്നു അദ്ദേഹം. വിട്ടുവീഴ്ചയില്ലാതെ വർഗീയതയ്‌ക്കെതിരെ പോരാടിയ അപൂർവം നേതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം. കെഎസ്‌യു കാലത്താണ് ഞാൻ അദ്ദേഹത്തെ പരിചയപ്പെടുന്നത്. അന്ന് ആര്യാടൻ ഡിസിസി പ്രസിഡന്റാണ്.
അന്ന് മുതൽ ഞങ്ങൾക്ക് സഹായങ്ങൾ ചെയ്തിരുന്ന വ്യക്തിയാണ് അദ്ദേഹം. കാർഷിക തൊഴിലാളി ക്ഷേമ പെൻഷൻ കേരളത്തിൽ ആദ്യമായി ഏർപ്പെടുത്താൻ മുൻകൈയെടുത്തത് അന്നത്തെ തൊഴിൽ മന്ത്രിയായിരുന്ന ആര്യാടൻ മുഹമ്മദാണ്. ഏതൊരു വിഷയവും ആഴത്തിൽ പഠിക്കുന്ന വ്യക്തിയായിരുന്നു ആര്യാടൻ മുഹമ്മദ്’- എ.കെ ആന്റണി മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ന് രാവിലെ 7.30നായിരുന്നു കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന ആര്യാടൻ മുഹമ്മദിന്റെ അന്ത്യം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കേരള നിയമസഭയിലെ മുൻ വൈദ്യുതി, ഗതാഗത മന്ത്രിയുമായിരുന്നു ആര്യാടൻ മുഹമ്മദ്.
കോൺഗ്രസ് അംഗമായി 1952-ലാണ് അദ്ദേഹം രാഷ്ട്രീയപ്രവേശനം നടത്തിയത്. 1958 മുതൽ കെ.പി.സി.സി. അംഗമാണ്. മലപ്പുറം ജില്ല കോൺഗ്രസ് കമ്മിറ്റിയുടെയും വിവിധ ട്രേഡ് യൂണിയനുകളുടെയും പ്രസിഡൻറായി പ്രവർത്തിച്ചിട്ടുണ്ട്. വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃസ്ഥാനം വഹിച്ചിട്ടുണ്ട്. തിരക്കഥാകൃത്തും രാഷ്ട്രീയ പ്രവർത്തകനുമായ ആര്യാടൻ ഷൗക്കത്ത് ഇദ്ദേഹത്തിന്റെ മകനാണ്.
Rahul Gandhi to Nilambur to pay his last respects to Aryadan Muhammad