തൃശ്ശൂർ : കുന്നംകുളത്ത് ആന പാപ്പാന്മാർ ആകാൻ വേണ്ടി കത്തെഴുതി വച്ച് നാട് വിട്ട മൂന്ന് എട്ടാം ക്ലാസ് വിദ്യാർത്ഥികളെ കണ്ടെത്തി. തെച്ചിക്കോട്ടു കാവ് ക്ഷേത്രത്തിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസിൽ ഉറങ്ങുകയായിരുന്നു കുട്ടികൾ.
പുലർച്ചെ അഞ്ചുമണിയോടെയാണ് കുന്നംകുളം പൊലീസ് കുട്ടികളെ കണ്ടുപിടിച്ചത്. ഇന്നലെ കുന്നംകുളത്ത് നിന്ന് ബസ് കയറിയ കുട്ടികൾ തെച്ചിക്കോട്ടുകാവിന് അടുത്ത് പേരാമംഗലത്ത് ബസ് ഇറങ്ങിയതായി വിവരം ലഭിച്ചിരുന്നു.
ഇവിടെ എത്തി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എന്ന ആനയെ കണ്ട് ശേഷം രാത്രി ബസിൽ കയറുകയായിരുന്നു. പഴഞ്ഞി സ്കൂളിലെ അരുണ്‍ , അതുൽ കൃഷ്ണ ടിപി, അതുൽ കൃഷ്ണ എംഎം എന്നീ വിദ്യാർത്ഥികൾ ഇന്നലെ വൈകീട്ടാണ് കത്തെഴുതി വച്ച ശേഷം സ്ഥലം വിട്ടത്.
തങ്ങളെ തിരഞ്ഞു വരേണ്ടെന്നും, മാസത്തിൽ ഒരിക്കൽ വീട്ടിലേക്ക് വന്നുകൊള്ളാമെന്നുമാണ് കത്തെഴുതിയത്. ട്യൂഷന് പോകുന്നെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. കോട്ടയത്തേക്ക് പോകാൻ പദ്ധതിയിട്ടിരുന്ന കുട്ടികളുടെ കയ്യിലെ പണവും പേരാമംഗലത്ത് എത്തിയപ്പോൾ തീർന്നിരുന്നു.
Three 8th class students who left the country after writing a letter to become elephant priests were found