തിരുവനന്തപുരം : സർക്കാരിന്റെ ലഹരിവിരുദ്ധ കാമ്പയിനിൽ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മന്ത്രി എം ബി രാജേഷും ചീഫ് സെക്രട്ടറിയും നേരിട്ടെത്തിയാണ് ക്ഷണിച്ചത്. ഇന്ന് വൈകിട്ട് 3.30ക്കാണ് മന്ത്രി എം ബി രാജേഷും ചീഫ് സെക്രട്ടറിയും രാജ്ഭവനിലേത്തി ഗവർണറെ സന്ദർശിച്ചത്.
സർക്കാരിന്റെ ഓണാഘോഷ പരിപാടിയിൽ തന്നെ ക്ഷണിച്ചിരുന്നില്ല. പക്ഷെ തന്നെ ക്ഷണിച്ചിട്ടും വരാതിരുന്നതാണെന്ന വ്യാജ പ്രചാരണം നടത്തി. മലയാളികളുടെ വൈകാരിക ഉത്‌സവമാണ് ഓണം, അവിടെ നിന്നും തന്നെ മാറ്റിനിർത്തിയതിൽ കടുത്ത പ്രതിഷേധം ഉണ്ടെന്ന് മന്ത്രി എം ബി രാജേഷിനെയും ചീഫ് സെക്രട്ടറിയേയും ഗവർണർ അറിയിച്ചു.
അതുകൊണ്ടാണ് സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ കാമ്പയിനിൽ നിന്നും വിട്ടുനിൽക്കുന്നതെന്ന് ഗവർണർ അറിയിച്ചു.
അതേസമയം, രാജ്ഭവനിൽ നടന്നത് അസാധാരണ നടപടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിയോജിപ്പ് കാണിക്കാൻ മാർഗങ്ങളുണ്ട്. മന്ത്രിസഭാ തീരുമാനം നിരസിക്കാനാകില്ല. ഗവർണർ സംഘടനകളിൽ നിന്നും അകലം പാലിക്കേണ്ട ഭണഘടന പദവിയാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേന്ദ്ര ഏജന്‍റ് പോലെ പല ഇടത്തും ഗവര്‍ണര്‍ പെരുമാറുന്നു. വാർത്ത സമ്മേളനത്തിൽ ആര്‍എസ്എസിനെയാണ് പ്രശംസിച്ചത് . ആര്‍എസ്എസിന് സ്നേഹം വാരിക്കോരി നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
The governor declined the invitation to participate in the government's anti-drug campaign