പത്തനംതിട്ട: കലഞ്ഞൂരിൽ സഹോദരിയെ വീട്ടിൽ കയറി ഭർത്താവ് വടിവാൾകൊണ്ട് വെട്ടിപരിക്കേൽപ്പിച്ചത് അപ്രതീക്ഷിതമെന്ന് സുവിത. പ്രതി സന്തോഷ് അപ്രതീക്ഷിതമായി വീട്ടിലെത്തി ആക്രമിക്കുകയായിരുന്നെന്ന് യുവതിയുടെ സഹോദരി സുവിത പറഞ്ഞു. വെട്ടേറ്റ വിദ്യയും സന്തോഷും തമ്മിൽ കുറെ നാളുകളായി പിരിഞ്ഞുകഴിയുകയാണ്.
കഴിഞ്ഞ ദിവസം സന്തോഷ് വീട്ടിലെത്തി ഒന്നിച്ച് കഴിയാമെന്നും കുഞ്ഞിനെ വേണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിദ്യ അതിനോട് താല്‍പ്പര്യം കാണിച്ചില്ല. പിന്നാലെ കഴിഞ്ഞ ദിവസവും സന്തോഷ് വീടിന്‍റെ സമീപത്ത് എത്തിയിരുന്നെന്നും സുവിത പറഞ്ഞു. ചാവടിമല സ്വദേശി വിദ്യയുടെ രണ്ട് കൈക്കുമാണ് ഇന്നലെ വെട്ടേറ്റത്.
ഒരു കയ്യുടെ കൈപ്പത്തി അറ്റുപോയി. ഇന്നലെ രാത്രി ഒൻപതരയോടെയാണ് സംഭവം. ഭർത്താവ് ഏഴംകുളം സ്വദേശി സന്തോഷിനെ പൊലീസ് പിടികൂടി. വിദ്യയെ ആക്രമിക്കുന്നത് തടയുന്നതിനിടയിൽ അച്ഛൻ വിജയനും വെട്ടേറ്റു. ഇരുവരെയും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെക്ക് മാറ്റി.
കഴിഞ്ഞ കുറെ നാളുകളായി വിദ്യയും സന്തോഷും വേർപിരിഞ്ഞു കഴിയുകയാണ്. ഇവരുടെ വിവാഹ മോചന കേസ് കോടതിയുടെ പരിധിയിലാണ്. സംഭവത്തിൽ വധശ്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തി കൂടൽ പൊലീസ് അന്വേഷണം തുടങ്ങി.
'They have been separated for a long time, Santosh had asked for the baby', the sister said the attack was unexpected