പത്തനംതിട്ട : കൈവിട്ട ജീവിതത്തിനും മരണത്തിനുമിടയിൽ രണ്ട് പേർ കഴിച്ചുകൂട്ടിയത് രണ്ടര മണിക്കൂർ .അപകടത്തിൽ ദാരുണമായി മരിച്ച ഷൈജുവിൻ്റെ സംസ്ക്കാരം ഇന്ന് നടക്കും. ഓട്ടോറിക്ഷയുടെ മുകളിലേക്ക് തടികയറ്റിവന്ന ലോറി മറിഞ്ഞാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.
ഓട്ടോ ഡ്രൈവർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മറ്റ് രണ്ട് രണ്ടുപേർക്ക് ഗുരുതര പരിക്ക്. മേക്കൊഴൂരിൽ ഇന്നലെ വൈകീട്ട് ആറരയോടെയായിരുന്നു അപകടം. ഓട്ടോ ഡ്രൈവർ ഉതിമൂട് മാമ്പാറവീട്ടിൽ ഷൈജു കമലാസനൻ (40) ആണ് മരിച്ചത്. യാത്രക്കാരായ ഉതിമൂട് കോഴിക്കോട്ടിൽ വീട്ടിൽ രാജേഷ്(40), കുമ്പഴ തറയിൽ വീട്ടിൽ ജയൻ(41) എന്നിവർക്കാണ് പരിക്കേറ്റത്.
ലോറിക്കടിയിൽപ്പെട്ടവരെ രണ്ടര മണിക്കൂറിന് ശേഷമാണ് പുറത്തെടുക്കാനായത്. മേക്കൊഴൂരിൽനിന്ന് തടികയറ്റിവന്ന ലോറി പുതുവേലിപ്പടി ഇറക്കത്തിൽ എതിരേ ഓട്ടോറിക്ഷ വരുന്നതുകണ്ട് ബ്രേക്ക് ചെയ്തെങ്കിലും നിയന്ത്രണംവിട്ടു. തുടർന്ന് ഓട്ടോറിക്ഷയുടെ മുകളിലേക്ക് മറിയുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ലോറിക്കും സമീപത്തെ മതിലിനും ഇടയിൽ ഓട്ടോറിക്ഷ അമർന്നുപോയി. മുകളിലേക്ക് തടിയും വീണു. ഓടിയെത്തിയ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ആരേയും പുറത്തെടുക്കാനാകുമായിരുന്നില്ല. തടിയുടെ കെട്ട് അയഞ്ഞുപോയതിനാൽ അഗ്നിരക്ഷാസേനയെത്തിയിട്ടും തുടർപ്രവർത്തനങ്ങൾ ദുഷ്കരമായി. പത്തനംതിട്ടയിൽനിന്ന് രണ്ട് ക്രെയിനുകൾ എത്തിച്ച് ലോറി ഉയർത്തിനിർത്തി അഗ്നിരക്ഷാസേനയുടെ കട്ടർ ഉപയോഗിച്ച് ഓട്ടോ വെട്ടിപ്പൊളിച്ചാണ് മൂന്നുപേരെയും പുറത്തെടുത്തത്.
പിൻസീറ്റിലിരുന്ന രാജേഷിനെയും ജയനെയുമാണ് ആദ്യം രക്ഷിച്ചത്. തടിക്കടിയിൽപ്പെട്ട് ഞെരിഞ്ഞുപോയ ഷൈജു കമലാസനനെ ഒടുവിലാണ് പുറത്തെടുക്കാനായത്. പരിക്കേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് വെളിച്ചമില്ലാത്തതും കനത്ത മഴപെയ്തതും രക്ഷാപ്രവർത്തനം വൈകാൻ കാരണമായി.
Two and a half hours between life and death; Shaiju's culture today