കോട്ടയം : എസ്എഫ്‌ഐ നേതാക്കൾക്കെതിരായ ബലാത്സംഗ ഭീണി പരാതിയിൽ കേസെടുത്ത് പൊലീസ്. വിദ്യാഭ്യാസ മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് കെ. അരുൺ ഉൾപ്പെടെ ഏഴ് പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ആർഷോ, അമൽ, പ്രജിത്ത്. കെ. ബാബു എന്നിവർക്കെതിരേയും കേസെടുത്തിട്ടുണ്ട്.
സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗിക അതിക്രമം, എസ്.സി-എസ്.ടി അതിക്രമ നിരോധന നിയമം എന്നിവ ചുമത്തി കോട്ടയം ഗാന്ധിനഗർ പൊലീസാണ് കേസെടുത്തത്. എംജി യൂണിവേഴ്‌സിറ്റി ക്യാമ്പസിലായിരുന്നു സംഭവം നടന്നത്. സെനറ്റ് തെരഞ്ഞെടുപ്പിനിടെ സർവകലാശാലയിലുണ്ടായ സംഘർഷത്തിനിടെ ലൈംഗിക അതിക്രമം നടന്നു എന്ന ഗുരുതരമായ ആരോപണമാണ് എഐഎസ്എഫ് വനിതാ നേതാവിന്റെ പരാതിയിലുള്ളത്.
എസ്എഫ്‌ഐ നേതാക്കൾ മാറിടത്തിൽ പിടിച്ച് അപമാനിച്ചു എന്നും ആരോപണമുണ്ട്. കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ ഗാന്ധിനഗർ പൊലീസ് യുവതിയുടെ മൊഴി എടുത്തു. ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്നും, ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും വനിതാ നേതാവ് മൊഴി നൽകി.
കെ അരുണിന് പുറമേ പ്രജിത്, അമൽ, ആർഷോ എന്നിവരും അക്രമത്തിന് നേതൃത്വം നൽകിയെന്നും എഐഎസ്എഫ് നേതാവ് വ്യക്തമാക്കി. അതേസമയം, വനിതാ നേതാവിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് എസ്എഫ്‌ഐയുടെ വിശദീകരണം.
AISF women leader complains; Case against seven persons, including the personal staff of the Minister of Education