ഏഷ്യാ കപ്പിൽ വീണ്ടും ഇന്ത്യയും പാകിസ്താനും നേർക്കുനേർ. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ഹോങ്കോംഗിനെ 155 റൺസിന് തകർത്താണ് പാകിസ്താൻ സൂപ്പർ ഫോറിൽ പ്രവേശിച്ചത്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ മുഹമ്മദ് റിസ്‌വാൻ, ഫഖർ സമാൻ എന്നിവർ നേടിയ അർദ്ധ സെഞ്ച്വറിയുടെ ബലത്തിൽ 2 വിക്കറ്റ് നഷ്ടത്തിൽ 193 റൺസ് കൂട്ടിച്ചേർത്തിരുന്നു. എന്നാൽ മറുപടി ബാറ്റിംഗിൽ വെറും 38 റൺസ് മാത്രമാണ് ഹോങ്കോംഗിന് നേടാനായത്.
പാകിസ്താനെതിരെ ഹോങ്കോംഗ് ബാറ്റ്‌സ്മാൻമാർക്കൊന്നും രണ്ടക്കം കടക്കാനായില്ല. ഹോങ്കോംഗ് 10.4 ഓവറിൽ 38 റൺസിന് പുറത്തായി. ഏഷ്യാ കപ്പിന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്‌കോറാണിത്.
ഷദാബ് ഖാനാണ് ഹോങ്കോംഗിൻ്റെ നടുവൊടിച്ചത്. പാകിസ്താന് വേണ്ടി ഷദാബ് 4 വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് നവാസും മികച്ച പിന്തുണ നൽകി 3 വിക്കറ്റ് വീഴ്ത്തി. ടി20 ഫോർമാറ്റിൽ പാകിസ്താന്റെ ഏറ്റവും വലിയ വിജയമാണിത്.
ടി20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വിജയമാണ് പാകിസ്താൻ കുറിച്ചത്. നേരത്തെ 2007ൽ കെനിയയെ ശ്രീലങ്ക 172 റൺസിന് പരാജയപ്പെടുത്തിയിരുന്നു. ഞായറാഴ്ച നടക്കുന്ന സൂപ്പർ 4 പോരാട്ടത്തിൽ പാകിസ്താൻ ഇന്ത്യയെ നേരിടും.
അതേസമയം ഗ്രൂപ്പ് ബിയിൽ നിന്ന് അഫ്ഗാനിസ്താൻ, ശ്രീലങ്ക ടീമുകളും സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ശനിയാഴ്ച ശ്രീലങ്കയും അഫ്ഗാനിസ്താനും തമ്മിലാണ് സൂപ്പർ-4 ലെ ആദ്യ മത്സരം. ടൂർണമെന്റിന്റെ രണ്ടാം റൗണ്ടിലെ മൂന്നാം മത്സരം ചൊവ്വാഴ്ച ഇന്ത്യയും ശ്രീലങ്കയും തമ്മിൽ നടക്കും.
സൂപ്പർ-4 ലെ നാലാമത്തെ മത്സരത്തിൽ ബുധനാഴ്ച അഫ്ഗാനിസ്താൻ പാകിസ്താനെ നേരിടും. വ്യാഴാഴ്ച നടക്കുന്ന അഞ്ചാം മത്സരത്തിൽ ഇന്ത്യ അഫ്ഗാനിസ്താനെ നേരിടും. വെള്ളിയാഴ്ച പാക്കിസ്താനും ശ്രീലങ്കയും തമ്മിലാണ് സൂപ്പർ-4 ലെ അവസാന മത്സരം.
India and Pakistan face each other again in the Asia Cup