കോഴിക്കോട് : കോഴിക്കോട് ജാനകിക്കാട് കൂട്ടബലാത്സംഗത്തിനിരയായ ദളിത് പെണ്‍കുട്ടി വീണ്ടും പീഡനത്തിരായായതായി പൊലീസ്. സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ പെരുവണ്ണാമൂഴി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. നിലവില്‍ റിമാന്‍ഡിലുള്ള രാഹുലും മറ്റൊരു പ്രതിയും ചേര്‍ന്നാണ് പെണ്‍കുട്ടിയെ രണ്ടാമതും പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.
കുറ്റ്യാടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് പെരുവണ്ണാമൂഴി പൊലീസിന് കൈമാറുകയായിരുന്നു. ജാനകിക്കാടിനടുത്തുള്ള ഒഴിഞ്ഞ പ്രദേശത്തുവച്ച് ഈ മാസം 16നാണ് പതിനേഴുകാരിയായ ദളിത് പെണ്‍കുട്ടി രണ്ടാം തവണയും പീഡനത്തിനിരയായത്. രാഹുലിനൊപ്പമുള്ള പ്രതിയെ ഇന്നലെ രാത്രിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പെണ്‍കുട്ടി ഇയാളെ തിരിച്ചറിഞ്ഞാല്‍ ഇന്ന് അറസ്റ്റ് രേഖപ്പെടുത്തും.
നിലവില്‍ പൊലീസും വനിതാശിശുക്ഷേമ വകുപ്പും പെണ്‍കുട്ടിക്ക് കൗണ്‍സലിങ് നല്‍കിവരികയാണ്. സായൂജ്, ഷിബു, രാഹുല്‍, അക്ഷയ് എന്നീ നാല് പ്രതികളാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. പോക്‌സോ കേസ് ചുമത്തിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനായി ഇന്ന് അന്വേഷണ സംഘം കോഴിക്കോട് പോക്‌സോ കോടതിയില്‍ അപേക്ഷ നല്‍കും.
നാദാപുരം എഎസ്പിയാണ് ആദ്യം നടന്ന കൂട്ടബലാത്സംഗ കേസ് അന്വേഷിക്കുന്നത്. പെരുവണ്ണാമൂഴി പൊലീസ് രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ കേസ് പേരാമ്പ്ര ഡിവൈഎസ്പിയാണ് അന്വേഷിക്കുന്നത്. ഈ മാസം മൂന്നിനാണ് പെണ്‍കുട്ടി ആദ്യതവണ കൂട്ടബലാത്സംഗത്തിനിരയായത്.
കുറ്റ്യാടി സ്വദേശിയായ 17കാരിയാണ് പരാതിക്കാരി. മൂന്ന് കായത്തൊടി സ്വദേശികളെയും ഒരു കുറ്റ്യാടി സ്വദേശിയേയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതില്‍ ഒരാള്‍ പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. ആ പ്രണയം മുതലെടുത്താണ് നാല് പേര്‍ ചേര്‍ന്ന് പതിനേഴുകാരിയെ പീഡിപ്പിച്ചത്. ശീതള പാനിയത്തില്‍ മയക്കുമരുന്ന് ചേര്‍ത്തായിരുന്നു പീഡനം.
അതേസമയം, ആൺ- പെൺ വ്യത്യാസമില്ലാതെ യുവത്വം ലഹരിയിൽ പുകയുന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇവിടെ നിന്ന് പുറത്തു വരുന്നത്. പതിനേഴ് കാരി വിനോദ സഞ്ചാര കേന്ദ്രമായ ജാനകിക്കാട്ടിൽ കൂട്ട ബലാത്സംഗത്തിനിരയായ സംഭവത്തിന് പിന്നിൽ അന്തർ സംസ്ഥാന ബന്ധമുള്ള ലഹരി മാഫിയ. ലഹരിയെത്തുന്നത് ചുരം കടന്നെന്നും നാട്ടുകാർ.
ലഹരിവസ്തുക്കൾ എത്തിച്ചു വിതരണവും വിൽപ്പനയും നടത്തുന്ന സംഘത്തിന്റെ കേന്ദ്രമായി കോഴിക്കോട്, വയനാട് ജില്ലാ അതിർത്തിയായ കുറ്റ്യാടി, തൊട്ടിൽപ്പാലം മേഖലകൾ മാറി. ആവശ്യക്കാർക്ക് ഏത് തരത്തിലുള്ള ലഹരിവസ്തുക്കളും തൊട്ടിൽപ്പാലം, കുറ്റ്യാടി ടൗണുകൾ കേന്ദ്രീകരിച്ചു ലഭിക്കുമെന്ന സ്ഥിതിയായിട്ടുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.
തൊട്ടിൽപ്പാലം പാലം, മുള്ളൻകുന്ന് റോഡ്, മത്സ്യമാർക്കറ്റ്, പക്രന്തളം ചുരം, നടുത്തോട് പാലം പരിസരം, കുറ്റ്യാടി ചെറുപുഴയോരം, ഉൾനാടൻ ഗ്രാമപ്രദേശങ്ങൾ എന്നിവയാണ് വിൽപ്പനയുടെ പ്രധാന കേന്ദ്രങ്ങൾ. ഉൾനാടൻഗ്രാമങ്ങളിലെ സ്കൂൾ, കോളേജ് വിദ്യാർഥികൾ, യുവാക്കൾ എന്നിവരാണ് പ്രധാനമായും സംഘത്തിന്റെ ഇരകളായിത്തീരുന്നത്. ജില്ലയിലെയും പുറത്തുനിന്നുമെത്തുന്ന ഇത്തരം മാഫിയകൾ ടൗണുകൾ കേന്ദ്രീകരിച്ച് പ്രാദേശിക ഏജൻസികൾക്ക് എത്തിച്ചു നൽകുകയാണ് പതിവ്.
ഇവർ ആവശ്യക്കാർക്ക് കൈമാറുകയും ചെയ്യും. കഞ്ചാവും, സ്റ്റാമ്പും, മയക്കുഗുളികകളുമാണ് ഏറെ പ്രിയമെന്ന് പറയപ്പെടുന്നു. ഹൈസ്കൂൾ, പ്ലസ്ടു വിദ്യാർഥികളാണ് കൂടുതലായി ലഹരിസംഘത്തിന്റെ പിടിയിലാവുന്നത്. സമീപ പ്രദേശത്തെ ചില സ്ഥാപനങ്ങളിലെ പെൺകുട്ടികളും മയക്കുമരുന്നുകൾക്ക് അടിമകളാണെന്നും ഇവർവഴി വിൽപ്പന നടത്തുന്നതായും വിവരമുണ്ട്. ഗ്രൂപ്പുകളിലെ ലീഡർമാർ പ്രണയം നടിച്ചാണ് പെൺകുട്ടികളെ കീഴ്‌പ്പെടുത്തുന്നതെന്നാണ് വിവരം.
ഏറ്റവുമൊടുവിൽ ഇത്തരം സംഘത്തിന്റെ വലയിൽപ്പെട്ടു കഴിഞ്ഞദിവസം കായക്കൊടി സ്വദേശിയായ ഒരു വിദ്യാർഥിനി പീഡനത്തിനിരയായിരുന്നു. സമീപ പഞ്ചായത്തുകളായ മരുതോങ്കര, കായക്കൊടി, കേന്ദ്രീകരിച്ചും മയക്കുമരുന്ന് വിൽപ്പന തകൃതിയാണ്. ഇവിടങ്ങളിലെ ജാനകിക്കാട് കനാൽറോഡ്, കള്ളാട് അക്വഡേറ്റ് പാലം, തട്ടാർകണ്ടി എന്നിവിടങ്ങളും വിൽപ്പന, ഉപയോഗ കേന്ദ്രങ്ങളാണ്. ജാനകിക്കാട് കനാൽറോഡ് വഴി പകൽസമയങ്ങളിൽ പോലും പ്രദേശവാസികൾക്ക് നടക്കാൻ കഴിയാത്ത അവസ്ഥയുണ്ട്.
ഏതാനും ആഴ്ച്കൾക്ക് മുമ്പ് ഇതു റിപ്പോർട്ട് ചെയ്തതിന്റെ പ്രതികാരമായി മാധ്യമപ്രവർത്തകന്റെ വാഹനം കേടുപാട് വരുത്തിയിരുന്നു. അതേസമയം സംഭവത്തിൽ പോലീസ്, എക്‌സൈസ് സംഘങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന ആവശ്യമുണ്ട്. പട്രോളിങ് ഉൾപ്പെടെയുള്ള അടിയന്തരനടപടികൾ സ്വീകരിക്കണമെന്നും പിടിക്കപ്പെടുന്നവർക്കെതിരേ ശക്തമായ ശിക്ഷ ഉറപ്പുവരുത്തണമെന്നും നാട്ടുകാർ പറയുന്നു.
Janakik kadu gang-rape; Police say the girl was tortured again