ഇങ്ങനെയൊരു ചതി ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല; ദത്ത് പോയ മകനെ ഇനി പൊന്നുപോലെ വളർത്തും

ഇങ്ങനെയൊരു ചതി ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല; ദത്ത് പോയ മകനെ ഇനി പൊന്നുപോലെ വളർത്തും
Oct 22, 2021 06:45 AM | By Susmitha Surendran

തിരുവനന്തപുരം: അവിഹിത ഗർഭം പേറിയവളെന്ന സമുഹത്തിന്റെ കല്ലേറുകൾക്കിടയിലും ഈ അമ്മയുടെ കണ്ണുകൾ തിരയുന്നത് സ്വന്തം കുഞ്ഞിനെയാണ്. മുൻ എസ്.എഫ്.ഐ നേതാവായ അനുപമ എസ്. ചന്ദ്രൻ പേരൂർക്കട ഡി.വൈ.എഫ്.ഐ മേഖല പ്രസിഡൻറ് അജിത്തുമായി പ്രണയത്തിലായിരുന്നു. എന്നാൽ വിവാഹിതരാവാതെ ഗർഭം ധരിച്ചതിന്റെ പേരിൽ കുഞ്ഞിനെ സ്വന്തം വീട്ടുകാർ പ്രസവിച്ച് മൂന്ന് ദിവസം കഴിഞ്ഞതും നിർബന്ധപൂർവ്വം മാറ്റിയെന്നാണ് അനുപമയുടെ പരാതി.

വിവാഹിതനായ അജിത്തിൽ നിന്ന് ഗർഭം ധരിച്ചതാണ് വീട്ടുകാരുടെ എതിർപ്പിനുള്ള പ്രധാന കാരണം. അതേസമയം അനുപമയുടെ സമ്മതത്തോടെയാണ് കുഞ്ഞിനെ ശിശുക്ഷേമ സമിതിയിൽ ഏൽപ്പിച്ചതെന്നാണ് മാതാപിതാക്കളുടെ വാദം. എന്നാൽ കുഞ്ഞിനെ ശിശുക്ഷേമ സമിതിയിൽ നിന്ന് ദത്ത് നൽകിയതായാണ് ഇപ്പോൾ കിട്ടുന്ന വിവരം. നിലവിലെ വിവാഹബന്ധം വേർപ്പെടുത്തി അനുപമയുടെ അരികിലേക്ക് അജിത്ത് തിരിച്ചെത്തുമ്പോഴേക്കും കുഞ്ഞ് കൈവിട്ടു പോയിരുന്നു.

ഇപ്പോൾ അജിത്തിന്റെ സ്വന്തം വീട്ടിലാണ് അനുപമ കഴിയുന്നത്.19-ന് കുഞ്ഞിന് ഒരു വയസ്സാകും. പേരൂർക്കട പോലീസ് മുതൽ ഡി.ജി.പി.ക്കും മുഖ്യമന്ത്രിക്കും സി.പി.എം. ഉന്നത നേതാക്കൾക്കും അനുപമ പരാതി നൽകിയിട്ടുണ്ട്. പക്ഷെ കുഞ്ഞിനെ എങ്ങനെ വീണ്ടെടുക്കാൻ കഴിയുമെന്നറിയാതെ ഉഴറുകയാണ് ഇവർ. നടന്ന സംഭവത്തെ കുറിച്ച് അനുപമ പറയുന്നതിങ്ങനെ.... "കഴിഞ്ഞ വർഷം ഒക്ടോബർ 19നാണ് ആൺകുഞ്ഞിന് ജന്മം നൽകിയത്.

മൂന്ന് ദിവസത്തിന് ശേഷം കുടുബസുഹൃത്തായ ഡോക്ടർ രാജേന്ദ്രന്റെ പഴയവീട്ടിലേക്ക് പോവുന്ന വഴിക്ക് കാറിൽ വെച്ച് കുട്ടിയെ എടുത്ത് മാറ്റുകയായിരുന്നു. ചേച്ചിയുടെ വിവാഹം ഉടൻ നടത്തുമെന്നും ഇതിന് ശേഷം അജിത്തിനോടൊപ്പം എന്നെയും കുഞ്ഞിനെയും വിടാമെന്നുമായിരുന്നു പറഞ്ഞത്. കുഞ്ഞിനെ മാറ്റാൻ ഒരു തരത്തിലും എനിക്ക് സമ്മതമല്ലായിരുന്നു. സിസേറിയൻ കഴിഞ്ഞിരിക്കുന്ന ഞാൻ പ്രതിരോധിക്കാൻ പറ്റുന്നതിന്റെ പരമാവധി ചെയ്തു.

പക്ഷേ തോറ്റുപോയി. ചേച്ചിയുടെ വിവാഹം കഴിഞ്ഞാൽ സ്വപനം കണ്ട ജീവിതം എന്റെ കുഞ്ഞിനോടൊപ്പം ജീവിക്കാം എന്നായിരുന്നു പ്രതീക്ഷ. എന്നാൽ ചേച്ചിയുടെ വിവാഹം കഴിഞ്ഞപ്പോഴാണ് ചതി മനസിലായത്. ഇതോടെ വീട് വിട്ടിറങ്ങുകയായിരുന്നു. "എന്റെ സമ്മതത്തോടെ കുഞ്ഞിനെ മാറ്റിയെന്നത് കള്ളമാണ്.ഗർഭിണിയാണെന്ന് എട്ടാമത്തെ മാസമാണ് വീട്ടുകാർ അറിയുന്നത്. ബന്ധമുള്ളത് പോലും അവർക്കറിയില്ലായിരുന്നു. വളരെ മോശമായ പെരുമാറ്റമാണ് ഇക്കാലയളവിൽ വീട്ടുകാരിൽ നിന്നു നേരിട്ടത്", അനുപമ പറയുന്നു. പലരും ചോദിക്കുന്നുണ്ട് ഇതുവരെ കുഞ്ഞിനെ അന്വേഷിക്കാത്തത് എന്തു കൊണ്ടാണെന്ന്. വീട്ടിൽ നിന്ന് ഇറങ്ങുന്നത് വരെ ഞാൻ വീട്ടുതടങ്കലിലായ അവസ്ഥയിലായിരുന്നു.

പൂമുഖത്തേക്ക് പോവുമ്പോൾ വരെ കൂടെ ആരെങ്കിലും ഉണ്ടാവും. കൂട്ടുകാരോടു പോലും സംസാരിക്കാൻ പറ്റിയിരുന്നില്ല. ഗർഭിണിയാണെന്നും പ്രസവിച്ചുവെന്നും കുടുബത്തിലെ ചുരുക്കം ചിലർക്ക് മാത്രമേ അറിയുകയുള്ളു. ഞാൻ കടന്ന് പോയ അവസ്ഥ എനിക്കും ദൈവത്തിനും മാത്രമേ അറിയൂ. രണ്ട് വർഷങ്ങൾക്ക് മുൻപാണ് അജിത്തിനെ പരിചയപ്പെടുന്നത്. അന്ന് അജിത്ത് വിവാഹ ബന്ധം ഒഴിവാക്കുന്ന നടപടികളുമായി മുന്നോട്ട് പോവുന്ന സാഹചര്യത്തിലായിരുന്നു. അജിത്ത് വിവാഹിതനാണെന്നതാണ് വീട്ടുകാരുടെ വലിയ എതിർപ്പിനിടയാക്കിയത്.

മാത്രമല്ല വിവാഹത്തിന് മുൻപ് ഗർഭിണിയായതും അവർക്ക് അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ല. മകൾ എന്ന നിലയിൽ ഞാൻ അവരെ വിഷമിപ്പിച്ചു എന്നത് ഞാൻ അംഗികരിക്കുന്നു എന്നാൽ എന്റെ കുഞ്ഞിനെ ഒഴിവാക്കാനായി എനിക്ക് കഴിയില്ല. കഴിഞ്ഞ ഏപ്രിൽ മാസം തുടങ്ങി കുഞ്ഞിന് വേണ്ടിയുള്ള അന്വേഷണത്തിലാണ്.പോലീസിൽ നിന്ന് ഇതുവരെ പോസിറ്റിവായി പ്രതികരണം ലഭിച്ചിട്ടില്ല. അച്ഛനോട് വിധേയത്ത്വമുള്ള രീതിയിലാണ് അവരുടെ സംസാരം. ശിശുക്ഷേമ വകുപ്പിനും ബന്ധപ്പെട്ട എല്ലായിടത്തും പരാതി നൽകിയിട്ടുണ്ട്. കുഞ്ഞിനെ തിരികെ ലഭിക്കുമെന്നാണ് വിശ്വാസം.

കുഞ്ഞിനെ ദത്ത് പോയെന്നാണ് ഇപ്പോൾ അറിയാൻ പറ്റുന്നത്. ഗർഭിണിയായ സമയത്താണ് ലോക്ഡൗൺ വന്നത്. അത് കൊണ്ടാണ് ഇറങ്ങിപ്പോവാൻ കഴിയാഞ്ഞത്. ഗർഭകാലത്തൊരിക്കലും ഇത് അബോർഷൻ ചെയ്യാൻ തോന്നിയിരുന്നില്ല. അജിത്ത് ഒരിക്കലും ഉപേക്ഷിക്കില്ലെന്ന ഉറപ്പ് എനിക്കുണ്ടായിരുന്നു. ഈ കുഞ്ഞിനെ വേണം എന്ന് തന്നെയായിരുന്നു ഞങ്ങൾ രണ്ട് പേരും അഗ്രഹിച്ചത്. അബോർഷൻ ചെയ്യാൻ വീട്ടുകാരും നിർബന്ധിച്ചിരുന്നു. ഇങ്ങനെയൊരു ചതി ഞങ്ങൾ രണ്ടു പേരും പ്രതീക്ഷിച്ചിരുന്നില്ല ഗർഭിണിയായ വിവരം അജിത്തിന് ആദ്യം തന്നെ അറിയാമായിരുന്നു.

ലോക്ഡൗൺ പ്രശ്നങ്ങൾ വന്നതിനാൽ ഇറങ്ങിപോവാനായി പറ്റിയില്ല. വീട്ടിലറിഞ്ഞ എട്ടാമത്തെ മാസം മുതൽ അജിത്തിനെ വിളിക്കാൻ വീട്ടുകാർ സമ്മതിച്ചിരുന്നില്ല. ആശുപത്രിയിൽ പോയപ്പോഴാണ് അജിത്തിനെ വിളിച്ച് കാര്യം പറയുന്നത്. എന്നെ വിളിക്കാൻ വന്ന അജിത്തിനോട് ചേച്ചിയുടെ വിവാഹത്തിന് ശേഷം ഒരുമിച്ച് ജീവിക്കാൻ വിടാം എന്നായിരുന്നു വീട്ടുകാർ പറഞ്ഞത്. ആർക്കും പ്രശ്നമാവേണ്ട എന്ന് കരുതി അജിത്ത് തിരികെ സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്നു. ചേച്ചിയുടെ വിവാഹശേഷം സമാധാനത്തോടെ ജീവിക്കാമെന്ന് തന്നെയാണ് അദ്ദേഹവും കരുതിയത്. അജിത്തിന്റെ വീട്ടുകാർ പൂർണ്ണ പിന്തുണയാണ് നൽകുന്നത്. സ്വന്തം മകളെപ്പോലെയാണ് അവർ എന്നോട് പെരുമാറുന്നത്.

അത് മാത്രമാണ് എന്റെ ഇപ്പോഴത്തെ ആശ്വാസം. ഈ ജനുവരിയിലാണ് അവരുടെ മ്യൂച്ചൽ ഡിവോഴ്സ് കഴിഞ്ഞത്. എന്റെ സർട്ടിഫിക്കറ്റ് ഒന്നും തന്നെ വീട്ടുകാർ തിരിച്ച് തന്നില്ല. അതിനാൽ നിയമപരമായി ഞങ്ങൾക്ക് വിവാഹം രജിസ്റ്റർ ചെയ്യാൻ കഴിഞ്ഞിട്ടില്ല. മാത്രമല്ല കുഞ്ഞിനെ കിട്ടുക എന്നതാണ് ഇപ്പോഴത്തെ പ്രധാന ആവശ്യം. അതിന്റെ ഇടയിൽ മറ്റൊന്നിന് വേണ്ടിയും കളയാൻ സമയമില്ല. ശിശുക്ഷേമ കമ്മിറ്റിയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കുഞ്ഞിനെ നൽകിയ ഒക്ടോബർ 22-ന് ശിശുക്ഷേമ സമിതിയിൽ ലഭിച്ച ഒരു കുഞ്ഞിന്റെ ഡി.എൻ.എ. പരിശോധന നടത്തി ഫലം നെഗറ്റീവായിരുന്നു. അന്ന് രണ്ട് ആൺകുഞ്ഞുങ്ങളാണ് അവിടെയെത്തിയത്.

മറ്റേ കുഞ്ഞിനെ ദത്തെടുത്ത് പോയി എന്നറിയാം. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ദത്ത് എടുത്ത വീട്ടുകാർക്ക് അവനെ തിരികെ തരാൻ ബുദ്ധിമുട്ടായിരിക്കും എങ്കിലും എന്റെ മകൻ എന്നോടൊപ്പമാണ് വളരേണ്ടത്. അല്ലാതെ വേറെയൊന്നും ഞാൻ ചിന്തിക്കുന്നില്ല. വളർന്ന് വരുമ്പോൾ എന്റെ മകനോട് എല്ലാം പറഞ്ഞ് മനസിലാക്കണം. അവന് എന്നെ മനസിലാക്കാൻ കഴിയുമെന്ന് തന്നെയാണ് ഞാൻ കരുതുന്നത്. എനിക്ക് എന്റെ കുഞ്ഞിനെ വേണം. എന്റെ കാര്യം വിടൂ, അവന് അവന്റെ അമ്മയെ വേണ്ടേ? അത് ആ കുഞ്ഞിന്റെ അവകാശമല്ലേ..." അവർ വികാരാധീനയായി ചോദിച്ചു

The adopted son will be raised like gold

Next TV

Related Stories
Top Stories