തിരുവനന്തപുരം : തിരുവനന്തപുരത്തെ ഹണി ട്രാപ്പ് കേസിൽ വീട്ടമ്മയുടെ മോർഫ് ചെയ്ത നഗ്നചിത്രം പ്രചരിപ്പിച്ച ഫെയ്സ്ബുക്ക് അക്കൗണ്ട് ഉടമകളും പ്രതികളാകും. ഇന്നലെ പിടിയിലായ കാഞ്ഞിരംപ്പാറ സ്വദേശി സൗമ്യയെ സഹായിച്ചവരെയാണ് പ്രതി ചേർക്കുന്നത്. ഹണി ട്രാപ്പ് വഴി കുരുക്കിയ യുവാക്കളുടെ അക്കൗണ്ടിൽ നിന്നാണ് വീട്ടമ്മയുടെ നഗ്ന ചിത്രം പ്രചരിപ്പിച്ചത്. 50 ലേറെ അക്കൗണ്ടുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.
അതേസമയം സൗമ്യയെ സൈബർ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. യുവാക്കളുടെ ഫേസ്ബുക്ക്, വാട്സ് ആപ്പ് അക്കൗണ്ടുകൾ വഴിയാണ് സൗമ്യ നഗ്നചിത്രങ്ങള്‍ വ്യാപകമായി പ്രചരിപ്പിച്ചത്. നൂറിലധികം ഫേസ്ബുക്ക് ഇൻസ്റ്റഗ്രാം അക്കൗണ്ടുകള്‍ വഴി ഒരു യുവതിയുടെ നഗ്നചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു. യുവതിയുടെ വീട്ടുകാർ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ അന്വേഷണം ഈ അക്കൗണ്ട് ഉടമകളിലേക്കെത്തി. യുവാക്കളിലേക്ക് അന്വേഷണമെത്തിയപ്പോഴാണ് സൗമ്യ ഒരുക്കിയ ഹണിട്രാപ്പിന്‍റെ ചുരുളഴിഞ്ഞത്.
മുൻ സുഹൃത്തിന്‍റെ ദാമ്പത്യ ജീവിതം തകർക്കാനാണ് സൗമ്യ ഹണിട്രാപ്പ് കെണിയൊരുക്കിയത്. സുഹൃത്തിന്‍റെ ഭാര്യയുടെ മോർഫ് ചെയ്ത് നഗ്നചിത്രങ്ങള്‍ ഉണ്ടാക്കി. ഇത് പ്രചരിപ്പിക്കാൻ യുവാക്കളെ ഹണിട്രാപ്പ് വലവിരിച്ചു. ഫേസ്ബുക്ക് വഴി പരിചയപ്പെടുന്ന യുവാക്കളുമായുള്ള വീഡിയോ ചാറ്റിൽ നഗ്ന ദൃശ്യങ്ങള്‍ കാണിക്കും. പിന്നീട് ഇവരുടെ ഫേസ്ബുക്ക് അക്കൗണ്ട് വിവരങ്ങളും മൊബൈൽ നമ്പരുമടക്കം വാങ്ങും.
യുവാക്കളുടെ പേരിൽ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പുതിയ അക്കൗണ്ടുകളും, മൊബൈൽ നമ്പരുപയോഗിച്ച് വാട്സ് ആപ്പും തുടങ്ങും. ഇവ വഴിയാണ് വീട്ടമയുടെ ഫോട്ടോ പ്രചരിപ്പിച്ചത്. അന്വേഷണം ഉണ്ടായാലും യുവാക്കളിലേക്ക് മാത്രം എത്തുമെന്നായിരുന്നു കമ്പ്യൂട്ടർ വിദഗ്ദകൂടിയായ സൗമ്യ കണക്കൂട്ടിയത്.
സൗമ്യക്ക് വ്യാജ അക്കൗണ്ടുകളുണ്ടാക്കൻ സഹായിച്ച ഇടുക്കി സ്വദേശി നെബിനെ പൊലീസ് പിടികൂടിയിരുന്നു. നെബിനിൽ നിന്നാണ് സൗമ്യയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങള്‍ സൈബർ പൊലീസിന് ലഭിച്ചത്. സൈബർ ഡിവൈഎസ്പി ശ്യാം ലാൽ, ഇൻസ്പെക്ടർ സിജു കെ.എൽ എന്നിവരുടെ നേതൃത്വത്തിലായിരുന്ന അന്വേഷണം.
Thiruvananthapuram Honey Trap; Facebook account holders who spread nude photos will also be prosecuted