തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. പാലക്കാട് ജില്ലയിലെ മംഗലം ഡാം പരിസരത്ത് രണ്ടിടത്ത് ഉരുൾപൊട്ടി. അപകടത്തില്‍ ആളപായമില്ല. കനത്ത മഴയെ തുടർന്ന് വയനാട് ജില്ലയിൽ 19 കുടുംബങ്ങളിലെ 83 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.
വൈത്തിരി താലൂക്കിൽ മൂന്നും മാനന്തവാടി താലൂക്കിൽ ഒന്നും ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞെങ്കിലും , തുറന്ന മൂന്ന് ഷട്ടറുകളും ഇന്ന് അടക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. മലപ്പുറത്തും ഉരുൾപൊട്ടി ഉണ്ടായി. അതിരപ്പള്ളി, വാഴച്ചാല്‍ വിനോദസഞഅചാര കേന്ദ്രങ്ങള്‍ വീണ്ടും അടച്ചു.
പാലക്കാട് ജില്ലയിൽ വൈകിട്ടോടെ കനത്ത മഴയാണ് പെയ്തത്. നാല് മണിയോടെ പെയ്ത മഴ അരമണിക്കൂറിലേറെ നീണ്ടു. മലയോര മേഖലകളായ അട്ടപ്പാടിയിലും നെല്ലിയാമ്പതിയിലും മഴ ശക്തി പ്രാപിച്ചിട്ടുണ്ട്. ഇതിനിടെയാണ് മംഗലം ഡാം വിആർടിയിലും ഓടത്തോട് പോത്തൻതോടിലും ഉരുൾപൊട്ടിയത്.
ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മംഗലം ഡാം പൊലീസ് അറിയിച്ചു. ആളുകളെ മാറ്റിപ്പാർപ്പിച്ചു കൊണ്ടിരിക്കുകയാണ്. അതേസമയം, മുൻകരുതലിന്റെ ഭാഗമായി ഉരുൾ പൊട്ടൽ ഭീഷണിയുള്ളിടങ്ങളിൽ നിന്നും 273 പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിലെ ഡാമുകളിലെ ജലനിരപ്പ് ക്രമീകരിച്ചതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
മലപ്പുറം താഴെക്കോട് അരക്കുപറമ്പില്‍ നേരിയ തോതില്‍ ഉരുള്‍പൊട്ടി. അരക്കുപറമ്പ് മാട്ടറക്കലിലാണ് ഉരുള്‍പൊട്ടിയത്. ആളപായമോ മറ്റ് അനിഷ്ട സംഭവങ്ങളോ ഇല്ല. ജാഗ്രതാ മുന്നറിയിപ്പിനെ തുടര്‍ന്ന് ആളുകളെ നേരത്തെ തന്നെ മാറ്റിയിരുന്നു. കരുവാക്കുണ്ട് കല്‍കുണ്ടില്‍ 60 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.
വഴിക്കടവില്‍ പത്ത് വീടുകളിലേക്ക് വെള്ളം കയറിയതിനെ തുടര്‍ന്ന് സമീപത്തെ മുപ്പതോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കോട്ടയം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ മഴയ്ക്ക് നേരിയ ശമനമുണ്ട്. കൂട്ടിക്കല്‍, ഏന്തയാര്‍ പ്രദേശത്തും തീക്കോയി, പൂഞ്ഞാര്‍ മേഖലയിലും മഴ കുറഞ്ഞു. തീക്കോയിയിലെ 30 ഏക്കറില്‍ നേരിയ മണ്ണിടിച്ചിലുണ്ടായി. ആള്‍ത്താമസമില്ലാത്ത പ്രദേശത്താണ് മണ്ണിടിച്ചിലുണ്ടായത്. ഇടുക്കി ഡാമില്‍ മഴയെത്തുടര്‍ന്ന് ജലനിരപ്പ് നേരിയ തോതില്‍ വര്‍ധിച്ചു. 2389.06 അടിയാണ് ഇപ്പോഴത്തെ വര്‍ധനവ്.
Heavy rains again in the state; Landslides in Palakkad and Malappuram