സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ ബലാത്സംഗ പരാതി എഴുതിത്തള്ളിയ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരി. കൃത്യമായ അന്വേഷണം ഉണ്ടായില്ലെന്ന് പരാതിക്കാരി കോടതിയെ അറിയിക്കും.
ആലുവ മജിസ്ട്രേറ്റ് കോടതിയിൽ നാളെത്തന്നെ പരാതിക്കാരി അപേക്ഷ സമർപ്പിക്കും. ബലാത്സംഗ ആരോപണത്തിൽ ബാലചന്ദ്രകുമാറിനെതിരെ തെളിവില്ല എന്നായിരുന്നു അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ.
അതേസമയം, നിരപരാധിത്വം തെളിഞ്ഞതിൽ സന്തോഷമെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ പറഞ്ഞു. ഗൂഢാലോചനക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മനസുകൊണ്ട് അറിയാത്ത കേസ് ആയതിനാൽ അത് കെട്ടിച്ചമച്ചതാണ്. ജീവിതത്തിൽ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത സ്ത്രീയാണ് എതിർ കക്ഷി. അവരെ നേരിട്ട് കണ്ടിട്ടോ അവരുടെ പേരുപോലും അറിയില്ലായിരിരുന്നു. എഫ്ഐആർ വഴി പരാതിക്കാരിയുടെ പേരും വിലാസവും മാത്രമാണ് അറിയാമായിരുന്നത്.
അന്വേഷണത്തിൽ അവർ പല സ്ഥലത്ത് പല പേരുകളിൽ പല പ്രായത്തിലാണ് പ്രവർത്തിച്ചതെന്നാണ് കണ്ടത്. ശത്രുതയുണ്ടായിരുന്ന ആളുടെ സുഹൃത്തുക്കൾ ചേർന്ന് നടത്തിയ നീക്കമായിരുന്നു ഇത്. നിയമപരമായി ഏതറ്റം വരെയും പോകാൻ താൻ തയ്യാറാണ്.
കൂടുതൽ നിയമനടപടികളുമായി മുന്നോട്ട് പോകാൻ തയ്യാറാണ്. ദിലീപിന്റെ ഏറ്റവും അടുത്ത ഒരു സുഹൃത്തിനും പങ്കുണ്ട്, ദിലീപിന് വേണ്ടി ചാനലിൽ ഘോരഘോരം പ്രസംഗിച്ച ഒരാൾക്കും, ഒരു ഓൺലൈൻ മാധ്യമ സ്ഥാപനത്തിന്റെ ഉടമയ്ക്കും ഇതിൽ പങ്കുണ്ടെന്നും സംവിധായകൻ ബാലചന്ദ്രകുമാർ പറഞ്ഞു.
ബാലചന്ദ്രകുമാറിനെതിരെ തെളിവില്ല എന്നാണ് പ്രത്യേക അന്വേഷണ സംഘം എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകിയത്. ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ട് എന്നും റിപ്പോർട്ടിൽ പറയുന്നു.
ദിലീപിന്റെ മുൻ മാനേജർക്കും ഒരു ഓൺലൈൻ മീഡിയ പ്രവർത്തകനുമെതിരെ പൊലീസ് റിപ്പോർട്ടിൽ പരാമർശമുണ്ട്.
പരാതിക്കാരിയെ മൊഴി പഠിപ്പിച്ചത് ഓൺലൈൻ മീഡിയ പ്രവർത്തകരാണെന്നും ഓൺലൈൻ മീഡിയ റിപ്പോർട്ടർ പരാതിക്കാരിക്ക് പണം നൽകിയെന്നും ഇതിൽ പറയുന്നു. പൊലീസിനെയും കോടതിയെയും കബളിപ്പിച്ചവർക്കെതിരെ നടപടി വേണമെന്നും ആവശ്യമുണ്ട്.
Rape complaint against Balachandrakumar dismissed; The complainant will approach the court