തിരുവനന്തപുരം : ഗവർണർക്കെതിരെ വീണ്ടും ആഞ്ഞടിച്ച് സി പി എം .കേന്ദ്ര സർക്കാരിനെതിരേയും കടുത്ത വിമർശനം ഉണ്ട്. സി പി എം മുഖപത്രമായ ദേശാഭിമാനിയിലാണ് ഗവർണർക്കെതിരേയും കേന്ദ്ര സർക്കാരിനെതിരേയും നിലപാടെടുത്ത് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തിയത്.
ജനകീയ സർക്കാരിനെ അട്ടിമറിക്കാൻ ഗവർണർ ശ്രമിക്കുകയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. ഗവർണറെ ഉപയോഗിച്ച് സംസ്ഥാന സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ നോക്കുകയാണെന്ന് കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മോദി ഭരണത്തിന്‍റേയും ബി ജെ പിയുടെയും ചട്ടുകമായി മാറി. ജനങ്ങൾ തെരഞ്ഞെടുത്ത ജനകീയ സർക്കാരിനെ ഗവർണറെ ഉൾപ്പെടെ ഉപയോഗിച്ച് വളഞ്ഞ വഴികളിലൂടെ വരിഞ്ഞു മുറുക്കാനും ശ്വാസം മുട്ടിക്കാനും അട്ടിമറിക്കാനും നോക്കുകയാണ്.
ഗവർണർ പ്രവർത്തിക്കേണ്ടത് മന്ത്രിസഭാ തീരുമാനം അനുസരിച്ചാണെന്നും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറയുന്നു. , മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്‍റെ ഭാര്യ പ്രിയ വർഗീസിന്‍റെ കണ്ണൂർ യൂണിവേഴ്സിറ്റിയിലെ നിയമനം സ്റ്റേ ചെയ്ത ഗവർണറുടെ നടപടിക്കെതിരെയാണ് സി പി എം നിലപാട് കടുപ്പിക്കുന്നത്.
കേന്ദ്ര ഏജൻസികളെ വിട്ടിരിക്കുന്നത് സംസ്ഥാന സർക്കാരിനെ പ്രതിസന്ധിയിലാക്കാനാണ് . കേരളത്തിലെ കോൺഗ്രസ് നേതാക്കളും കേന്ദ്രത്തെ അനുകൂലിക്കുകയാണെന്നും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ദേശാഭിമാനി ലേഖനത്തിൽ പറയുന്നു.
CPM strikes again against the governor; Kodiyeri says that the governor is BJP's shovel