ന്യൂ ഡൽഹി : എഴുപതുകാരിയായ അമ്മായിയമ്മയും മരുമകളും വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ സുഭാഷ് പാർക്കിലെ വസതിയിലാണ് ചൊവ്വാഴ്ച പുലർച്ചെ ഇരുവരേയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വിംലാ ദേവി, ഡോളിറായി (45) എന്നിവരാണ് മരിച്ചത്.
ഉത്തരാഖണ്ഡിലെ ഋഷികേശിലും മുസ്സൂറിയിലും പോയി മടങ്ങിയെത്തിയ ഇവരുടെ രണ്ട് പേരക്കുട്ടികളാണ് അമ്മയുടെയും മുത്തശ്ശിയുടെയും മൃതദേഹം ആദ്യം കണ്ടത്. വീടിന്റെ ഒന്നാം നിലയിലുള്ള കിടപ്പുമുറിയുടെ നിലത്താണ് ശരീരത്തിൽ കുത്തേറ്റ നിലയിൽ ഇരുവരുടെയും മൃതദേഹങ്ങൾ കിടന്നിരുന്നത്.
സംഭവത്തിൽ കൊലപാതകത്തിന് കേസെടുത്തതായി പൊലീസ് അറിയിച്ചു. വീട്ടിൽ ആരെങ്കിലും അതിക്രമിച്ച് കടന്നതിന്റെ ലക്ഷണമൊന്നും ഇല്ലാത്തതിനാൽ കൊലപാതകത്തിൽ സ്ത്രീകൾക്ക് അറിയാവുന്ന ആരുടെയെങ്കിലും പങ്കുണ്ടെന്ന് സംശയിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
പേരക്കുട്ടികൾ വീട്ടിൽ തിരിച്ചെത്തിയപ്പോൾ വീടിന്റെ പ്രധാന വാതിൽ ഭാഗികമായി തുറന്ന നിലയിലായിരുന്നു. വ്യക്തിവൈരാഗ്യമാണോ അതോ മോഷണമാണോ കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.
കേസിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ സഞ്ജയ് കുമാർ സെയ്‌ൻ പറഞ്ഞു.
ഉത്തരാഖണ്ഡിൽ അവധിക്കാലം ആഘോഷിക്കാൻ പോയ പേരക്കുട്ടികളായ സർത്തക്, ശശാങ്ക് എന്നിവർക്കൊപ്പമാണ് രണ്ട് സ്ത്രീകളും വീട്ടിൽ താമസിച്ചിരുന്നത്. കുടുംബം മതപരമായ വിശ്വാസങ്ങൾക്ക് വലിയ പ്രാധാന്യം നൽകിയിരുന്നതായും സെയ്‌ൻ വ്യക്തമാക്കി.
Seventy-year-old mother-in-law and daughter-in-law were killed at home.