കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ പറയഞ്ചേരിയില്‍ വളർത്തുനായയെ വാഹനം കയറ്റി കൊന്ന സംഭവത്തിൽ ഓട്ടോഡ്രൈവറെ വാഹനസഹിതം മെഡിക്കൽ കോളേജ് പൊലീസ് കസ്റ്റഡിയിലെടുത്തു.
നായയുടെ ദേഹത്ത് ഓട്ടോ കേറ്റുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ഇതിനെതിരെ മൃഗസ്നേഹി സംഘടനകൾ രംഗത്തു വരികയും ചെയ്തതോടെയാണ് കടുത്ത നടപടിയിലേക്ക് പൊലീസ് നീങ്ങിയത്.
പ്രദേശത്ത് പരിശോധന നടത്തിയ പൊലീസ് നാട്ടുകാരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. പ്രദേശവാസികൾ ഓട്ടോഡ്രൈവർക്കെതിരെ പൊലീസിന് മൊഴി നൽകിയെന്നാണ് സൂചന. കോഴിക്കോട് നഗരമധ്യത്തില്‍ കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് ദാരുണമായ സംഭവം.
രാവിലെ പറയഞ്ചേരി ബസ്റ്റോപ്പിന് സമീപത്തെ റോഡിലൂടെ പോവുകയായിരുന്നു വളർത്തുനായ ജാക്കി. ആ സമയത്ത് അതുവഴി വന്ന ഓട്ടോ, നായയുടെ മുകളിലൂടെ മനപൂർവം കയറ്റിയിറക്കിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തം.
വാഹനത്തിനടിയില്‍നിന്നും പ്രാണനുംകൊണ്ടോടിയ നായ സമീപത്തെ പറമ്പില്‍ തളർന്ന് വീണ് മിനിറ്റുകൾക്കകം ചത്തു. പ്രദേശത്തെ വീട്ടുകാർ പിന്നീട് സിസിടിവി പരിശോധിച്ചപ്പോഴാണ് അപകടത്തിന്‍റെ ദൃശ്യങ്ങൾ കിട്ടിയത്.
അപകടമുണ്ടാക്കിയ ഓട്ടോ പ്രദേശ വാസിയുടെതാണെന്നും ഭീഷണി ഭയന്നാണ് ആരും പരാതി നല്‍കാത്തതെന്നും നാട്ടുകാർ പറയുന്നു. ഓട്ടോ ഉടമയുടെ വീട്ടിലെത്തി ചിലർ വിവരമന്വേഷിച്ചപ്പോൾ ഭീഷണിപ്പെടുത്തിയെന്നും പ്രദേശവാസികൾ പറയുന്നു.
Kozhikode: The person who killed the pet dog in an auto is in custody