കോഴിക്കോട് : കുറ്റ്യാടി കൈവേലിയിൽ യുവാവ് തലയ്ക്കടിയേറ്റു മരിച്ച സംഭവത്തിൽ സുഹൃത്ത് അഖിൽ റിമാന്റിൽ. വളയം ചുഴലി സ്വദേശി പാറയുള്ള പറമ്പത്ത് വിഷ്ണു (28) ആണ് മരിച്ചത്. വിഷ്ണുവിന്റെ മരണത്തിനു മുൻപ് തന്നെ അഖിലിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
വിഷ്ണുവിന്റെ മരണം സ്ഥിരീകരിച്ചതോടെയാണ് അഖിലിനെ കൊലക്കുറ്റം ചുമത്തി നാദാപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്തത്. ഇന്നലെ രാത്രി 10 മണിയോടെയാണ് വിഷ്ണു മരിച്ചത്. തലക്കേറ്റ മാരകമായ മർദ്ദനമാണ് മരണകാരണം. രണ്ട് ശസ്ത്രക്രിയകൾ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിന്റെ പിന്നിൽ സദാചാര വിഷയമെന്നാണ് പൊലീസ് പറയുന്നത്.
അർദ്ധരാത്രി അബോധാവസ്ഥയിൽ കൈവേലി ചീക്കോന്ന് യുപി സ്കൂൾ പരിസരത്തെ റോഡരികിൽ കിടന്ന വിഷ്ണുവിനെ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കുറ്റ്യാടി പൊലീസ് ആണ് ആശുപത്രിയിൽ എത്തിച്ചത്.
സംഭവസ്ഥലത്ത് നിന്ന് വിഷ്ണുവിന്റെ സ്കൂട്ടർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വളയം പെട്രോൾ പമ്പ് ജീവനക്കാരനായിരിക്കെ അടുത്തിടെ മരിച്ച കൃഷ്ണന്റെയും സുമതിയുടെയും മകനാണ് വിഷ്ണു. ഷിൻസിയാണ് സഹോദരി. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി തൊഴിലാളിയായിരുന്നു വിഷ്ണു. വടകര പുറങ്കര സ്വദേശിനി ശ്രേയയെ പ്രണയിച്ച് വിവാഹം ചെയ്യുകയായിരുന്നു.
Death of Kozhikode Vishnu; Friend Akhil remanded