കോഴിക്കോട് : പന്തിരിക്കര സ്വദേശി ഇര്‍ഷാദിനെ സ്വര്‍ണ്ണ കടത്ത് സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി 916 നാസര്‍ എന്ന സ്വാലിഹിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് പേരാമ്പ്ര കോടതി.
പേരാമ്പ്ര മുന്‍സിഫ് മജിസ്ട്രറ്റ് കോടതി 2 ആണ് വാറണ്ട് പുറപ്പെടുവിച്ചത്. വിദേശത്ത് ഒളിവില്‍ കഴിയുന്ന സ്വാലിഹിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ച് ഇന്റപോളിന്റെ സഹായത്തോടെ നാട്ടിലെത്തിക്കുന്നതിന്റെ മുന്നോടിയായാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
ഇര്‍ഷാദിനെ തട്ടിക്കൊണ്ട് പോയി തടങ്കലില്‍ പാര്‍പ്പിച്ച് പീഢിപ്പിക്കുകയും വാഹനത്തില്‍ കയറ്റിക്കൊണ്ടു പോയി പീഢിപ്പിച്ച ശേഷം സംസ്ഥാന സര്‍ക്കാര്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സമയത്ത് വെള്ളത്തില്‍ തള്ളിയിട്ട് രക്ഷപ്പെടാനോ മറ്റുള്ളവര്‍ക്ക് രക്ഷപ്പെടുത്താനോ കഴിയാത്ത സാഹചര്യമുണ്ടാക്കിയതിനാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
കേസിലെ പ്രതികളെ മുഴുവന്‍ പിടികൂടാന്‍ പൊലീസ് അസ്രാന്ത പരിശ്രമം നടത്തി വരുകയാണ്. ഇതോടകം 7 പ്രതികളെ പിടകൂടുകയും അവര്‍ റിമാന്റിലുമാണ്. ഇവരില്‍ നിന്ന് നിര്‍ണ്ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചതായാണ് വിവരം. മറ്റ് പ്രതികര്‍ക്കായി പൊലീസ് വലവിരിച്ചു കഴിഞ്ഞു. ഇതില്‍ ചിലര്‍ ഉടന്‍ പിടിയിലാകുമെന്ന് സൂചനയുണ്ട്.
സ്വർണം മറിക്കുമെന്ന ഭയം; സ്വർണ്ണക്കടത്ത് സംഘം യുവാവിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
കോഴിക്കോട് : സ്വർണ്ണക്കടത്ത് സംഘം യുവാവിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കോഴിക്കോട് പേരാമ്പ്ര സ്വദേശിയെ ഗൾഫിൽ വച്ചാണ് സംഘം മർദ്ദിച്ചത്. പൊട്ടിക്കൽ സംഘത്തെ ഭീഷണിപ്പെടുത്താൻ ഈ ദൃശ്യങ്ങൾ സ്വർണക്കടത്ത് സംഘം പ്രചരിപ്പിച്ചിരുന്നു.
കള്ളക്കടത്ത് സ്വർണം ലക്ഷ്യ സ്ഥാനത്ത് എത്തിക്കാതെ മറിച്ചു നല്‍കുമെന്ന സംശയത്തെ തുടർന്നാണ് മർദ്ദനം. ദുബായിലെ സ്വര്‍ണ്ണക്കടത്ത് സംഘങ്ങളുടെ കേന്ദ്രത്തില്‍ വച്ച് മർദ്ദിക്കുകയായിരുന്നു. അതിക്രൂര മർദ്ദനത്തിന് ശേഷം യുവാവിനെ വിട്ടയച്ചു,
ഇയാൾ ഇപ്പോൾ നാട്ടിൽ എത്തിയിട്ടുണ്ട്. ഇര്‍ഷാദ് വധക്കേസ് പ്രതി നാസർ എന്ന സ്വാലിഹുമായി ബന്ധമുളള സംഘമാണ് യുവാവിനെ മര്‍ദ്ദിച്ചതെന്നാണ് വിവരം. കാരിയർമാർ സ്വർണ്ണം മറിച്ച്, മറ്റ് സംഘത്തിന് കൈമാറിയേക്കുമെന്ന വിവരം സ്വർണ്ണക്കടത്ത് സംഘത്തിന് ലഭിച്ചു.
ഇതോടെയാണ് മർദ്ദന ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്. മറ്റ് കാരിയർമാരെ ഭയപ്പെടുത്താനാണ് ദൃശ്യങ്ങൾ വൈറലാക്കിയത്. വീഡിയോ പുറത്തുവന്നതോടെ പൊലീസ് നടപടി കടുപ്പിക്കാൻ ഒരുങ്ങുകയാണ്.
Irshad murder case; An arrest warrant was issued for Swalih