തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് ശമനമായെങ്കിലും ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുകയാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ സ്കൂളുകൾക്ക് ഇതിനകം അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കാണ് പല ജില്ലകളിലും അവധി പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും ചിലയിടങ്ങളിൽ താലൂക്ക് അടിസ്ഥാനത്തിൽ പ്രഫഷണൽ സ്ഥാപനങ്ങളടക്കം അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.
ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, എറണാകുളം കോട്ടയം ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ഓഗസ്റ്റ് 10) ആയിരിക്കുമെന്ന് ജില്ലാ കളക്ടർമാര്‍ അറിയിച്ചു. എന്നാല്‍, ആലപ്പുഴ ജില്ലയിലെ കൂട്ടനാട് താലൂക്കിൽ സമ്പൂർണ അവധിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
കുട്ടനാട് താലൂക്കിലെ പ്രഫഷണല്‍ കോളേജുകളും അങ്കണവാടികളും ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മറ്റു താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ വി ആര്‍ കൃഷ്ണതേജ പ്രഖ്യാപിച്ചു.
മുന്‍ നിശ്ചയിച്ച പ്രകാരമുള്ള യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കുന്നതല്ലെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, കേരളത്തിൽ ഇന്ന് (ആഗസ്റ്റ് 9) മുതൽ ആഗസ്റ്റ് 11 വരെ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.
ഇടുക്കി മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ നാളെ യെല്ലോ അലർട്ടാണ്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി ശക്തിപ്രാപിച്ചെങ്കിലും കേരളാ തീരത്തിൽ കാര്യമായ സ്വാധീനമുണ്ടാക്കില്ല. എങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യത നിലനിൽക്കുന്നതിനാൽ മലയോര മേഖലയിൽ ജാഗ്രത തുടരണമെന്നും നിര്‍ദ്ദേശമുണ്ട്.
വനത്തിലും മലയോരങ്ങളിലും മഴ തുടരുന്നതിനാലും അണക്കെട്ടുകളിൽ നിന്ന് നിയന്ത്രിത അളവിൽ വെള്ളം പുറത്തേക്ക് ഒഴുക്കുന്നതിനാലും നദികളിലെ ഒഴുക്ക് ശക്തമായിരിക്കും. ആയതിനാൽ യാതൊരു കാരണവശാലും ആരും ജലാശയങ്ങളിൽ ഇറങ്ങാൻ പാടില്ലെന്നാണ് മുന്നറിയിപ്പ്.
മിന്നുന്ന മീശ പിരിയും ഫിൽട്ടറും പൊന്നാകണമെന്നില്ല, മുന്നറിയിപ്പുമായി കേരള പൊലീസ്
തിരുവനന്തപുരം: ടിക് ടോക് - റീൽസ് താരം വിനീതിനെ ബലാത്സംഗക്കേസിൽ അറസ്റ്റ് ചെയ്തതിന് പിന്നാലെ മുന്നറിയിപ്പുമായി കേരള പൊലീസ്. സോഷ്യൽ മീഡിയയിൽ മിന്നുന്നതെല്ലാം പൊന്നാകണമെന്നില്ല എന്നാണ് കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജിലൂടെ നൽകിയിരിക്കുന്ന മുന്നറിയിപ്പ്.
അപരിചിതമായതോ കൃത്രിമമാണെന്ന് തോന്നുന്നതോ ആയ പ്രൊഫൈലുകളിൽ നിന്നുവരുന്ന സൗഹൃദ ക്ഷണം കഴിവതും സ്വീകരിക്കരുതെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നൽകുന്നു. കോളേജ് വിദ്യാര്‍ത്ഥിയെ ബലാത്സംഗം ചെയ്ത കേസിലാണ് വിനീതിനെ പൊലീസ് പിടികൂടിയത്.
ഇൻസ്റ്റഗ്രാം റീൽസിലൂടെ പരിചയപ്പെടുന്ന സ്ത്രീകളുമായി ബന്ധം സ്ഥാപിക്കുന്ന ഇയാൾ ഇവരുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങൾ മൊബൈലിൽ പകര്‍ത്തിയിരുന്നു. മാത്രമല്ല, ഇവരുമൊത്തുള്ള സ്വകാര്യ ചാറ്റുകൾ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കുകയും ചെയ്തിരുന്നു.
തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശിയാണ് വിനീത്. ഇയാളുടെ ഫോൺ പരിശോധിച്ച പൊലീസ് സംഘത്തിന് ഒട്ടേറെ സ്ത്രീകൾ വിനീതിന്റെ വലയിൽ കുടുങ്ങിയതായി കണ്ടെത്തി.
കഴിഞ്ഞ ദിവസം അറസ്റ്റിലായ വിനീതിനെതിന്റെ ഫോട്ടോ ഫിൽട്ടര്‍ ചെയ്തതാണെന്നും യഥാര്‍ത്ഥ രൂപം മറ്റൊന്നാണെന്നും സോഷ്യൽമീഡിയയിൽ ട്രോളുകൾ നിറഞ്ഞിരുന്നു. പൊയ്മുഖങ്ങളുമായി നിങ്ങളെ സമീപിക്കുന്നവർ ഒരിക്കലും ഉദ്ദേശ ശുദ്ധിയുള്ളവരായിരിക്കില്ലെന്നും പോസ്റ്റ് ഓര്‍മ്മിപ്പിക്കുന്നു.
കേരള പൊലീസിന്റെ ഫേസ്ബുക്ക് ഇങ്ങനെ
സോഷ്യൽ മീഡിയയിലെ പൊയ്മുഖങ്ങളെ തിരിച്ചറിയാനുള്ള ജാഗ്രത നമുക്കോരോരുത്തർക്കും ഉണ്ടാകണം. അപരിചിതമായതോ കൃത്രിമമാണെന്ന് തോന്നുന്നതോ ആയ പ്രൊഫൈലുകളിൽ നിന്നുവരുന്ന സൗഹൃദ ക്ഷണം കഴിവതും സ്വീകരിക്കരുത്.
സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട സുഹൃത്തുക്കളുമായി അടുത്തിടപഴകുന്നത് അവരുടെ വ്യക്തിത്വവും സ്വഭാവവും വ്യക്തമായി മനസിലാക്കിയ ശേഷമാകണം. ഓർക്കുക പൊയ്മുഖങ്ങളുമായി നിങ്ങളെ സമീപിക്കുന്നവർ ഒരിക്കലും ഉദ്ദേശ ശുദ്ധിയുള്ളവരായിരിക്കില്ല.
കാർ വാങ്ങാൻ ഒപ്പം ചെല്ലാൻ ആവശ്യപ്പെട്ട വിദ്യാർത്ഥിനിയെ തലസ്ഥാനത്തെ സ്വകാര്യ ഹോട്ടലിൽ എത്തിച്ച് ബലാത്സംഗം ചെയ്തു എന്നാണ് പരാതി. ഇയാളുടെ മൊബൈൽ ഫോണിൽ നിന്ന് ലഭിച്ച മറ്റ് യുവതികളുമായുള്ള സ്വകാര്യ ദൃശ്യങ്ങളും ചാറ്റുകളും കാട്ടി അവരെ ഭീഷണിപ്പെടുത്തി ഇയാൾ പണം തട്ടിയിട്ടുണ്ടോ എന്നുള്ളതും പൊലീസ് അന്വേഷിച്ചു വരികയാണ്.
ടിക് ടോകിൽ വീഡിയോകൾ ഇട്ട് താരമായ വിനീത് പിന്നീട് പല സമൂഹ മാധ്യമങ്ങളിലും വീഡിയോകളിട്ട് ഫാൻസ് വലയം തന്നെയുണ്ടാക്കി. വീട്ടമ്മമാരെയും പെൺകുട്ടികളേയും സമീപിച്ച് സമൂഹ മാധ്യമങ്ങളിൽ വൈറലാകാനുള്ള ടിപ്സ് നൽകി സൗഹൃദം സ്ഥാപിക്കുന്നതാണ് വിനീതിൻ്റെ രീതി.
പൊലീസിൽ ജോലി ഉണ്ടായിരുന്ന താൻ ചില ശാരീരിക പ്രശ്നങ്ങൾ കാരണം ജോലി രാജി വെച്ചു എന്നും ഇപ്പൊൾ ഒരു പ്രമുഖ ചാനലിൽ ജോലി ചെയ്യുന്നു എന്നുമാണ് ഇയാൾ സൗഹൃദം സ്ഥാപിക്കുന്ന യുവതികളോട് പറയുന്നത്.
എന്നാൽ സമൂഹ മാധ്യമങ്ങളിൽ റീൽസ് ഇടുന്നത് അല്ലാതെ ഇയാൾക്ക് മറ്റ് ജോലികൾ ഇല്ല എന്നാണ് പൊലീസ് പറയുന്നത്. ഇയാൾക്കെതിരെ കൺടോൺമെന്റ് പൊലീസ് സ്റ്റേഷനിൽ മോഷണവും കിളിമാനൂർ പൊലീസ് സ്റ്റേഷനിൽ അടിപിടി കേസും ഉള്ളതായി പൊലീസ് പറഞ്ഞു.
relief work; Tomorrow for fixed educational institutions in 5 districts