കോഴിക്കോട് : അനസ് കാണാമറയത്ത് തന്നെ. പ്രതികളും പരാതിക്കാരും നടത്തുന്ന ഒത്തുതീർപ്പ് കേസ് അന്വേഷണത്തെ ബാധിക്കുന്നതായി പൊലീസ്. മൂന്നാഴ്ച മുമ്പ് ഖത്തറിൽനിന്ന് നാട്ടിലെത്തിയ യുവാവിന്റെ തിരോധാനത്തെക്കുറിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കി.
ചക്കരക്കണ്ടിയിൽ അനസ് (26)നെ ജൂലായ് 20-ന് കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങിയതിനുശേഷം കാണാതായെന്നാണ് പരാതി. മാതാവായ സുലൈഖയുടെ പരാതിയെത്തുടർന്ന് പോലീസ് വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തിയിട്ടുണ്ട്.
കടത്തനാട്ട് മേഖലയിൽ സ്വർണക്കടത്തുസംഘങ്ങൾക്കും സ്വർണം പൊട്ടിക്കൽ സംഘങ്ങൾക്കും ശക്തമായ ആൾബലവും ക്രിമിനൽസംഘത്തിന്റെ പിൻബലവുമുണ്ടെന്നാണ് പോലീസ് പറയുന്നത്. പോലീസ് ശക്തമായ നടപടിയുമായി രംഗത്തെത്തുമ്പോൾ കേസുകൾ മധ്യസ്ഥർ ഇടപെട്ട് ഒത്തുതീർപ്പാക്കുന്ന സംഭവങ്ങളും കൂടിയിട്ടുണ്ട്.
ക്രിമിനൽസംഘങ്ങൾക്ക് ബാഹ്യപിന്തുണയുള്ളതുകൊണ്ടാണ് പോലീസ് ശക്തമായ നടപടി സ്വീകരിക്കാത്തതെന്ന ആക്ഷേപവും വ്യാപകമായിട്ടുണ്ട്. പ്രധാന പ്രതികൾ പലപ്പോഴും വിദേശത്താകുന്നതും പോലീസിന് തലവേദയാകുന്നു. നാദാപുരം സംഭവത്തിനു പിന്നിൽ സ്വർണംപൊട്ടിക്കൽ സംഘമാണെന്ന വിവരമാണ് പോലീസിന് ലഭിച്ചത്.
അനസുമായി ബന്ധമുള്ളവരിൽനിന്ന് പോലീസ് കൂടുതൽ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. അനസിനെത്തേടി ചില സംഘങ്ങൾ ഇയ്യങ്കോട് വാണിമേലിൽ പലതവണ എത്തിയിരുന്നു. അനസിന്റെ ഭാര്യവീടായ വാണിമേലിലെത്തിയ സംഘം വീടിന്റെ പരിസരപ്രദേശത്ത് വാഹനത്തിൽ കാത്തുനിൽക്കുന്നത് കണ്ടവരുമുണ്ട്.
അനസ് ഭാര്യവീട്ടിൽ എത്തുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കാത്തുനിന്നതെന്നാണ് വിവരം. ഈ സംഘത്തെക്കുറിച്ചുള്ള വിവരങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഖത്തറിൽനിന്ന് സ്വർണം ഏൽപ്പിച്ച സംഘമാണ് അനസിനെത്തേടി വന്നതെന്നാണ് പോലീസിന് ലഭിച്ച വിവരം.
അനസ് ഇപ്പോൾ ചില സംഘങ്ങളുടെ സംരക്ഷണത്തിൽ സുരക്ഷിതമായി കഴിയുന്നതായും പോലീസ് സംശയിക്കുന്നുണ്ട്. അനസ് ബന്ധുക്കളെ ഫോണിൽ ബന്ധപ്പെട്ടതായുള്ള വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്.
അനസും ഭാര്യയും ഒന്നിച്ചുതാമസിക്കുന്നതായാണ് പോലീസിൽനിന്ന് ലഭിക്കുന്ന വിവരം. എന്നാൽ, പേരാമ്പ്ര സ്വർണം തട്ടിക്കൊണ്ടുപോകൽ കൊലപാതകത്തിന്റെ വെളിച്ചത്തിൽ എല്ലാവശങ്ങളും പരിശോധിക്കാനാണ് പോലീസിന്റെ തീരുമാനം.
സ്വർണം മറിക്കുമെന്ന ഭയം; സ്വർണ്ണക്കടത്ത് സംഘം യുവാവിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
കോഴിക്കോട് : സ്വർണ്ണക്കടത്ത് സംഘം യുവാവിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കോഴിക്കോട് പേരാമ്പ്ര സ്വദേശിയെ ഗൾഫിൽ വച്ചാണ് സംഘം മർദ്ദിച്ചത്. പൊട്ടിക്കൽ സംഘത്തെ ഭീഷണിപ്പെടുത്താൻ ഈ ദൃശ്യങ്ങൾ സ്വർണക്കടത്ത് സംഘം പ്രചരിപ്പിച്ചിരുന്നു.
കള്ളക്കടത്ത് സ്വർണം ലക്ഷ്യ സ്ഥാനത്ത് എത്തിക്കാതെ മറിച്ചു നല്‍കുമെന്ന സംശയത്തെ തുടർന്നാണ് മർദ്ദനം. ദുബായിലെ സ്വര്‍ണ്ണക്കടത്ത് സംഘങ്ങളുടെ കേന്ദ്രത്തില്‍ വച്ച് മർദ്ദിക്കുകയായിരുന്നു. അതിക്രൂര മർദ്ദനത്തിന് ശേഷം യുവാവിനെ വിട്ടയച്ചു,
ഇയാൾ ഇപ്പോൾ നാട്ടിൽ എത്തിയിട്ടുണ്ട്. ഇര്‍ഷാദ് വധക്കേസ് പ്രതി നാസർ എന്ന സ്വാലിഹുമായി ബന്ധമുളള സംഘമാണ് യുവാവിനെ മര്‍ദ്ദിച്ചതെന്നാണ് വിവരം. കാരിയർമാർ സ്വർണ്ണം മറിച്ച്, മറ്റ് സംഘത്തിന് കൈമാറിയേക്കുമെന്ന വിവരം സ്വർണ്ണക്കടത്ത് സംഘത്തിന് ലഭിച്ചു.
ഇതോടെയാണ് മർദ്ദന ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്. മറ്റ് കാരിയർമാരെ ഭയപ്പെടുത്താനാണ് ദൃശ്യങ്ങൾ വൈറലാക്കിയത്. വീഡിയോ പുറത്തുവന്നതോടെ പൊലീസ് നടപടി കടുപ്പിക്കാൻ ഒരുങ്ങുകയാണ്.
Anas is in plain sight; The police say that the settlement affects the investigation