ആലപ്പുഴ : ആലപ്പുഴ ചെട്ടികാട് തീരക്കടലിൽ പൊന്തു വള്ളത്തിൽ മീൻ പിടിക്കാൻ പോയ മൽസ്യത്തൊഴിലാളി വള്ളം മറിഞ്ഞ് കടലിൽ വീണ് മുങ്ങി മരിച്ചു. ചെട്ടികാട് വെളിയിൽ ജലാസിയോസ് ജോസഫാണ് മരിച്ചത്.
ഇന്ന് രാവിലെയാണ് സംഭവം. കടലിൽ വീണ ജോസഫിനെ സമീപത്തുള്ള മത്സ്യത്തൊഴിലാളികൾ ഉടൻ കരയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
കടലാക്രമണവും ശക്തമായ തിരയുമുള്ളതിൽ കടലിൽ പോകരുതെന്ന് കഴിഞ്ഞ ദിവസങ്ങളിലെല്ലാം മത്സ്യത്തൊഴിലാളികൾക്ക് നിർദ്ദേശമുണ്ടായിരുന്നു.
വിലങ്ങാട് മേഖലയിൽ ശക്തമായ ചുഴലി കാറ്റിൽ വ്യാപക നാശം
കോഴിക്കോട് : വിലങ്ങാട് മേഖലയിൽ ശക്തമായ ചുഴലി കാറ്റിൽ വ്യാപക നാശം. രാവിലെ ഏഴരയോടെയാണ് ചുഴലി കാറ്റ് വീശിയടിച്ചത്.
വിലങ്ങാട് വാളൂക്ക് മേഖലയിലാണ് സംഭവം നടന്നത്. ചുഴലിക്കാറ്റിനെ തുടർന്ന് വ്യാപക കൃഷി നാശമുണ്ടായി. നിലവിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വീടുകൾക്ക് മുകളിലേക്കും റോഡുകളിലേക്കും മരങ്ങൾ കടപുഴകി വീണു. വ്യാപകമായി കൃഷിയും നശിച്ചു. വിലങ്ങാട് പുഴിലും ജലനിരപ്പ് ഉയരുന്നുണ്ട്.
സംസ്ഥാനത്തിന്ന് മധ്യ-വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ഇടുക്കി മുതൽ കാസർഗോഡ് വരെയുള്ള 8 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. മറ്റു ജില്ലകളിൽ മഴ മുന്നറിയിപ്പുകൾ ഇല്ല. വ്യാഴാഴ്ചയോടെ കാലവർഷം കൂടുതൽ ദുർബലമാകും.
മണിക്കൂറിൽ 65 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ, മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്. കേരള-ലക്ഷദ്വീപ് തീരങ്ങളിൽ പത്ത് വരെയും, കർണാടക തീരങ്ങളിൽ പതിനൊന്ന് വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ല.
ഇന്ന് കന്യാകുമാരി തീരം, ഗൾഫ് ഓഫ് മാന്നാർ അതിനോട് ചേർന്നുള്ള തമിഴ്‌നാട് തീരം, തെക്ക്-പടിഞ്ഞാറ് ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്നുള്ള ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
A fisherman drowned after his boat overturned in Alappuzha