കോഴിക്കോട് : സംഘപരിവാർ സംഘടനയായ ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയിൽ കോഴിക്കോട് മേയർ ബീന ഫിലിപ്പ് പങ്കെടുത്ത് നടത്തിയ പരാമർശം വിവാദത്തിൽ. കേരളത്തിലെ ശിശുപരിപാലനം മോശമാണെന്നും വടക്കേന്ത്യക്കാരാണ് കുട്ടികളെ നന്നായി സ്നേഹിക്കുന്നതെന്നുമുള്ള മേയറുടെ പരാമർശമാണ് വിവാദത്തിലായത്.
ബാലഗോകുലത്തിന്‍റെ മാതൃസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് സിപിഎം മേയറുടെ പരാമർശം. 'പ്രസവിക്കുമ്പോൾ കുട്ടികൾ മരിക്കുന്നില്ലെന്നത് മാത്രമല്ല പ്രധാനം. ചെറുപ്പം മുതൽ അവരെ സ്നേഹിക്കണം'. കേരളീയർ കുട്ടികളെ സ്നേഹിക്കുന്നതിൽ സ്വാർത്ഥരാണെന്നും ബീന ഫിലിപ്പ് അഭിപ്രായപ്പെടുന്നു.
ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾക്ക് മുന്നോടിയായാണ് ബാലഗോകുലം മാതൃസംഗമങ്ങൾ സംഘടിപ്പിക്കുന്നത്. ആർഎസ്എസ് ശോഭായാത്രകൾ സംഘടിപ്പിക്കുന്നതിന് ബദലായി സിപിഎം ഘോഷയാത്രകൾ വരെ നടത്തി പ്രതിരോധം തീർക്കുമ്പോഴാണ് സിപിഎം മേയർ സംഘപരിവാർ ചടങ്ങിൽ ഉദ്ഘാടകയായത്.
ഇതിനിടെയാണ് ഉദ്ഘാടനം ചെയ്ത് നടത്തിയ പരാമർശവും വിവാദത്തിലായത്. അതിനിടെ, ബീനാ ഫിലിപ്പ് ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തത് സിപിഎം അംഗീകരിക്കുമോയെന്ന ചോദ്യമുയർത്തി കോൺഗ്രസ് രംഗത്തെത്തി.
സിപിഎം- ആർഎസ്എസ് ബാന്ധവം ശരി വെക്കുന്ന സംഭവമാണ്. കോഴിക്കോട്ടുണ്ടായതെന്നും സിപിഎം മേയർ മോദി യോഗി ഭക്തയാണെന്നും കോൺഗ്രസ് ആരോപിച്ചു. ഉത്തരേന്ത്യയെ പുകഴ്ത്തിയുള്ള മേയറുടെ പ്രസംഗം പാർട്ടി അംഗീകരിക്കുമോയെന്നും കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീൺകുമാർ ചോദിച്ചു.
അനസ്സിന് അപായമില്ല; അഭയംകൊടുത്തതാകാമെന്ന നിഗമനത്തിൽ പോലീസ്
കോഴിക്കോട് : ഗൾഫ് നാടുകളിൽ നിന്ന് സ്വർണം കടത്തുന്നതും കടത്തിയ സ്വർണവുമായി വഞ്ചിച്ച് മുങ്ങുന്നതും പതിവാകുന്നു. സ്വർണ കടത്ത് സംഘങ്ങളുടെ കെണിയിൽപെടന്നത് നിരവധി യുവാക്കൾ.
നാദാപുരത്ത് നിന്ന് കാണാതായ അനസിന് അപായമൊന്നും സംഭവിച്ചിട്ടില്ലെന്നും ചില കേന്ദ്രങ്ങൾ അഭയംകൊടുത്തതാകാമെന്ന നിഗമനത്തിലാണ് പോലീസ്. ഭാര്യയും കുട്ടിയും ബന്ധുവും കാണാതായ യുവാവിന്റെ കൂടെയുണ്ടെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്.
മൂന്നാഴ്ച മുമ്പ് ഖത്തറിൽനിന്ന് വന്ന മകനെനെക്കുറിച്ച് വിവരമൊന്നും ലഭിക്കാതെവന്നതോടെ മാതാവ് നൽകിയ പരാതിയിൽ നാദാപുരം പോലീസ് ഇന്നലെ കേസെടുത്തിരുന്നു. ചക്കരക്കണ്ടിയിൽ അനസ് (26)നെ ജൂലായ് 20-ന് കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങിയശേഷം കാണാതായെന്നാണ് പരാതി.
ഇയ്യങ്കോട് കാപ്പാരോട്ട് മുക്ക് മഠത്തിൽ സുലൈഖയുടെ പരാതിയിലാണ് കേസെടുത്തത്. അഞ്ചുമാസംമുമ്പാണ് അനസ് ഖത്തറിലേക്ക് ജോലിക്കായി പോയത്. വിമാനമിറങ്ങിയതിനുശേഷം മകനെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നാണ് മാതാവ് പോലീസിനോട് പറഞ്ഞത്.
നേരത്തേ നാദാപുരം ടൗണിനടുത്തെ ചാലപ്പുറത്തായിരുന്നു കുടുംബം താമസിച്ചിരുന്നത്. വീട് വിറ്റതിനെത്തുടർന്ന് ഇപ്പോൾ ബന്ധുവീട്ടിലാണ് താമസം. വാണിമേൽ ഭാഗത്തുനിന്നാണ് അനസ് കല്യാണംകഴിച്ചത്.
യുവാവിനെ കാണാതായതിനെത്തുടർന്ന് വാണിമേൽ, ചാലപ്പുറം, ഇയ്യങ്കോട് ഭാഗത്തെത്തി പോലീസ് വിവരങ്ങൾ ശേഖരിച്ചു. യുവാവുമായി നേരത്തേ ബന്ധമുള്ളവരെ ചോദ്യംചെയ്യാനായി വിളിപ്പിച്ചിട്ടുണ്ട്. ഖത്തറിലേക്ക് പോകുന്നതിനുമുമ്പുള്ള യുവാവിന്റെ പ്രവർത്തനങ്ങളുടെ വിവരവും പോലീസ് ശേഖരിച്ചിട്ടുണ്ട്.
പേരാമ്പ്ര സ്വർണക്കടത്ത് കൊലപാതകവുമായി ബന്ധപ്പെട്ടുണ്ടായ സംഭവത്തിന്റെ പശ്ചാത്തലത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സ്വർണ ഇടപാടുമായി ബന്ധപ്പെട്ടാണ് യുവാവിനെ കാണാതായതെന്ന വിവരമാണ് പോലീസിന് ലഭിച്ചത്. കൊടുവള്ളി, മലപ്പുറം ഭാഗത്തുനിന്നുള്ള ചില സംഘങ്ങൾ ഇയാളെതേടി ഇയ്യങ്കോട് വാണിമേൽ ഭാഗത്തെത്തിയതായുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്.
Poor childcare in Kerala; Mayor of Kozhikode participated in the program organized by RSS