കോമൺവെൽത്ത് ഗെയിംസ് വനിതാ ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് വെള്ളി മെഡൽ. ഫൈനലിൽ ഓസ്ട്രേലിയ 9 റൺസിന് ഇന്ത്യയെ പരാജയപ്പെടുത്തുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ എട്ട് വിക്കറ്റ് നഷ്ടത്തിൽ 161 റൺസ് നേടിയപ്പോൾ ഇന്ത്യയുടെ മറുപടി ബാറ്റിംഗ് 152 റൺസിൽ അവസാനിച്ചു.
ഇന്ത്യ ആൾ ഔട്ടാവുകയായിരുന്നു. കോമൺവെൽത്ത് ഗെയിംസ് ക്രിക്കറ്റിൽ വെങ്കല മെഡൽ ന്യൂസീലൻഡിനാണ്. മൂന്നാം സ്ഥാനക്കാർക്കുള്ള മത്സരത്തിൽ ഇംഗ്ലണ്ടിനെ ആധികാരികമായി തകർത്തെറിഞ്ഞാണ് ന്യൂസീലൻഡ് വെങ്കല മെഡൽ സ്വന്തമാക്കിയത്.
ഇംഗ്ലണ്ട് മുന്നോട്ടുവച്ച 111 റൺസ് വിജയലക്ഷ്യം 2 വിക്കറ്റ് നഷ്ടപ്പെടുത്തി 12 ആം ഓവറിൽ തന്നെ ന്യൂസീലൻഡ് മറികടന്നു. വെങ്കലപ്പോരിൽ ഇംഗ്ലണ്ടിന് തൊട്ടതെല്ലാം പിഴച്ചു.
രണ്ടാം ഓവറിൽ തന്നെ ഡാനി വ്യാട്ട് (4) മടങ്ങി. ഹെയ്ലി ജെൻസനായിരുന്നു വിക്കറ്റ്. ഹന്ന റോവ് എറിഞ്ഞ തൊട്ടടുത്ത ഓവറിൽ ആലീസ് കാപ്സിയും (5) മടങ്ങി. ക്യാപ്റ്റൻ നതാലി സിവർ പോസിറ്റീവ് ഇൻ്റൻ്റോടെ ആരംഭിച്ചു. തുടരെ ബൗണ്ടറികൾ കണ്ടെത്തിയ താരത്തിൻ്റെ കൗണ്ടർ അറ്റാക്കിൽ ന്യൂസീലൻഡ് ഒന്ന് പതറി.
എന്നാൽ, 19 പന്തിൽ 27 റൺസെടുത്ത താരം സോഫി ഡിവൈനു മുന്നിൽ വീണതോടെ വീണ്ടും ഇംഗ്ലണ്ടിനു സമ്മർദ്ദമേറി. പിന്നീടെല്ലാം പെട്ടെന്നുകഴിഞ്ഞു. സോഫിയ ഡങ്ക്ലി (8) അമേലിയ കെറിനു മുന്നിൽ വീണപ്പോൾ മൈയ ബൗച്ചിയർ (4), കാതറിൻ ബ്രണ്ട് (4) എന്നിവർ ഫ്രാൻസ് ജോനാസിൻ്റെ ഇരകളായി മടങ്ങി.
സോഫി എക്ലസ്റ്റണും ഏമി ജോൺസും ചേർന്ന് ഇംഗ്ലണ്ടിനെ കൈപിടിച്ചുയർത്താൻ ശ്രമിച്ചെങ്കിലും എക്ലസ്റ്റണെ (18) മടക്കി സോഫി ഡിവൈൻ ഈ കൂട്ടുകെട്ട് പൊളിച്ചു. ഏമി ജോൺസ് (26), ഇസ്സി വോങ് (0) എന്നിവരെ ഹെയ്ലി ജെൻസൻ മടക്കി.
ഇംഗ്ലണ്ട് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 110 റൺസ്. മറുപടി ബാറ്റിംഗിൽ അനായാസമാണ് ന്യൂസീലൻഡ് മുന്നേറിയത്. ആദ്യ വിക്കറ്റിൽ തന്നെ സൂസി ബേറ്റ്സും സോഫി ഡിവൈനും ചേർന്ന് 54 റൺസ് കൂട്ടിച്ചേർത്തു.
20 റൺസെടുത്ത ഡിവൈനെ സിവറും മൂന്നാം നമ്പറിലെത്തിയ ജോർജിയ പ്ലിമ്മറെ (6) ഫ്രെയ കെമ്പും വീഴ്ത്തിയെങ്കിലും അത് മതിയാവുമായിരുന്നില്ല. മൂന്നാം വിക്കറ്റിൽ ഡിവൈൻ-അമേലിയ കെർ സഖ്യം പടുത്തുയർത്തിയ 48 റൺസിൻ്റെ അപരാജിത കൂട്ടുകെട്ട് അവരെ വിജയത്തിലെത്തിച്ചു. ഡിവൈനും (51) കെറും (21) നോട്ടൗട്ടാണ്.
Silver with golden luster; Commonwealth Games Women's Cricket Silver Medal for India