കോട്ടയം : ഇന്ന് അലന്റെ പിറന്നാളാണ്. പിറന്നാള്‍ അതിഗഭീരമായി പുതിയ വീട്ടിൽ ആഘോഷിക്കാനിരിക്കെയാണ് ഉരുള്‍പൊട്ടല്‍ ഒരൊറ്റ നിമിഷം കൊണ്ട് എല്ലാം ഇല്ലാതാക്കിയത്. പിറന്നാള്‍ ദിനമായ ഇന്നും കൂട്ടിക്കൽ പ്ലാപ്പള്ളിയിൽ ഉരുൾപൊട്ടൽ സ്ഥലത്ത് അലനു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.
ഇന്നലെ ദുരന്തസ്ഥലത്ത് നിന്ന് കുട്ടിയുടേതെന്ന് സംശയിച്ച ചില മൃതദേഹാവശിഷ്ടങ്ങൾ ലഭിച്ചിരുന്നു. അലന്റേതെന്ന് കരുതി പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് അയച്ചിരുന്നെങ്കിലും മൃതദേഹം അലൻറേത് അല്ലെന്ന അറിയിപ്പ് ലഭിച്ചുവെന്ന് അലന്റെ അമ്മാവൻ റെജി പറഞ്ഞു.
കാൽ അടക്കമുള്ള ശരീരഭാഗങ്ങളാണ് അലന്റെതെന്ന് കരുതി ഇന്നലെ ആശുപത്രിയിൽ എത്തിച്ചത്. പോസ്റ്റുമോർട്ടത്തിന്റെ ഭാഗമായി നടന്ന പരിശോധനയിലാണ് ശരീരഭാഗം കുട്ടിയുടേതല്ലെന്ന സംശയം ഉണ്ടായത്. തുടർന്ന് ശരീരഭാഗം മോർച്ചറിയിലേക്കുമാറ്റി. ആറ്റുചാലിൽ ജോമിയുടെ മകനാണ് അലൻ.
ജോമിയുടെ ഭാര്യ സോണിയയും ദുരന്തത്തിൽ അകപ്പെട്ടിരുന്നു. വീടിനടുത്തുണ്ടായ മണ്ണിടിച്ചലിനെ കുറിച്ച് സമീപത്തെ കടയിലെത്തി സംസാരിക്കുന്നതിനിടെ വീടും പുരയിടവും ഇടിഞ്ഞ് ഇവർ നിന്ന കടയ്ക്ക് മുകളിലേക്ക് പതിക്കുകയായിരുന്നു. അലന്റെ പിതാവ് ജോമി നോക്കിനിൽക്കെയാണ് അപകടമുണ്ടായത്. കടയിലുണ്ടായിരുന്ന സരസമ്മ, അയൽവാസിയായ റോഷ്നി എന്നിവരും മരിച്ചു.
അതേസമയം, സംസ്ഥാനത്ത് ആകെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 27 ആയി. തൃശ്ശൂര്‍ തെക്കുംകരയില്‍ പുഴയില്‍ ഒലിച്ചുപോയ റിട്ട. അധ്യാപകന്‍ ജോസഫിന്‍റെ മൃതദേഹവും കിട്ടി. സച്ചു ഷാഹുലിന്‍റെ മൃതദേഹം കൂടി കണ്ടെത്തിയതോടെ കൊക്കയാറിൽ ഉരുൾപൊട്ടലിൽ കാണാതായ ഏഴുപേരുടെ മൃതദേഹങ്ങളും കണ്ടെത്തി.
പഞ്ചായത്ത് ഓഫീസിന് സമീപത്ത് നിന്നും കാണാതായ ആൻസിക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. ആൻസിയെ കണ്ടെത്താനായി രാവിലെ മുതൽ വിവിധ സംഘങ്ങൾ നദിയുടെ കരയിൽ പരിശോധന നടത്തുന്നുണ്ട്. കോട്ടയം കൂട്ടിക്കലിൽ ഉരുൾപൊട്ടലിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത മരണം പത്താണ്.
ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ ഇന്ന് നടത്തിയ പരിശോധനയിലാണ് 7 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തത്. ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് പേരുടെ മൃതദേഹങ്ങളും ലഭിച്ചു. ഇതോടെ കോട്ടയം ജില്ലയിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 13 ആയി. മരിച്ചവർക്ക് നാലു ലക്ഷം രൂപ ധനസഹായവും, പരുക്കേറ്റവർക്ക് ചികിത്സ സഹായവും നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. കൂട്ടിക്കൽ ഗ്രാമത്തെ കീറിമുറിച്ച ഉരുൾപൊട്ടലുകളിൽ നഷ്ടമായത് ഒരു കുടുംബത്തിലെ ആറുപേർ ഉൾപ്പെടെ 10 ജീവനുകളാണ്.
കാവാലിയിൽ ഉരുൾപൊട്ടി കാണാതായ വണ്ടാളാക്കുന്നേൽ മാർട്ടിൻ, മക്കളായ സ്‌നേഹ, സാന്ദ്ര എന്നിവരുടെ മൃതദേഹങ്ങൾ ഇന്ന് കണ്ടെടുത്തു. മാർട്ടിന്റെ ഭാര്യ സിനി, അമ്മ ക്ലാരമ്മ, ഇളയ മകൾ സോന എന്നിവരുടെ മൃതദേഹങ്ങൾ ഇന്നലെ ലഭിച്ചിരുന്നു. മണ്ണിലും പാറക്കൂട്ടങ്ങൾക്കിടയിലും പുതഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങൾ. സമീപത്തെ പ്ലാപ്പള്ളി ഉരുൾപൊട്ടലിൽ കാണാതായ നാലു പേരെയും മരിച്ച നിലയിൽ കണ്ടെത്തി.
ആറ്റുചാലിൽ ജോമിയുടെ ഭാര്യ സോണിയ, മകൻ അലൻ, മുണ്ടകശേരിൽ എം.ടി. വേണുവിന്റെ ഭാര്യ റോഷ്‌നി, പന്തലാട്ടിൽ മോഹനന്റെ ഭാര്യ സരസമ്മ എന്നിവർക്കാണ് പ്ലാപ്പള്ളിയിൽ ജീവൻ നഷ്ടമായത്. ഇതിനു പുറമേ ഒഴുക്കിൽപ്പെട്ട് കാണാതായ ഓട്ടോതൊഴിലാളി ഷാലെറ്റ്, കാഞ്ഞിരപ്പള്ളി സ്വദേശി രാജമ്മ, ഏന്തയാർ വല്യന്ത സ്വദേശിനി സിസിലി എന്നിവരെയും മരിച്ച നിലയിൽ കണ്ടെത്തി. ഇതോടെ കോട്ടയം ജില്ലയിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 13 ആയി.
മരിച്ചവരുടെ ആശ്രിതർക്ക് നാലു ലക്ഷം രൂപ വീതവും, പരിക്കേറ്റവർക്ക് ചികിത്സാ സഹായവും നൽകുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു കോട്ടയം ജില്ലയിൽ കാണാതായ എല്ലാവരുടെയും മൃതദേഹം കണ്ടെത്തിയെന്ന് മന്ത്രി വി എൻ വാസവൻ’ അറിയിച്ചു. തെരച്ചിൽ നിർത്തിയിട്ടില്ല. നാശനഷ്ടം അടിയന്തരമായി കണക്കാക്കാൻ നടപടി സ്വീകരിച്ചു. ഈ റിപ്പോർട്ട് റിപ്പോർട് മന്ത്രിസഭ പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.
കോഴിക്കോട് വടകര കണ്ണൂക്കര സ്വദേശി പട്ടാണി മീത്തൽ ഷംജാസിന്റെ മകൻ മുഹമ്മദ് റൈഹാൻ ആണ് കോഴിക്കോട് വെള്ളക്കെട്ടിൽ വീണ് മരിച്ചത്. കുന്നുമ്മക്കരയിലെ മാതാവിന്റെ വീട്ടിലായിരുന്നു റൈഹാൻ ഉണ്ടായിരുന്നത്. രാവിലെ കടയിൽ പോയ സഹോദരന് പുറകെ നടന്ന കുട്ടി വീടിനരികെയുള്ള തോട്ടിൽ വീഴുകയായിരുന്നു. പരിസരവാസികളാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. വടകരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Relatives continue to search for Alan on his birthday as well