ആലപ്പുഴ: പ്രളയത്തിൽ നാടൊട്ടാകെ വെള്ളത്തിൽ മുങ്ങിയതോടെ ചെമ്പിൽ കയറി എത്തി വധൂവരൻ താലിക്കെട്ടി മടങ്ങി. ആലപ്പുഴ തലവടിയിലാണ് സംഭവം. തകഴി സ്വദേശിയായ ആകാശിന്റേയും അമ്പലപ്പുഴ സ്വദേശിയായ ഐശ്വര്യയുടേയും വിവാഹമാണ് വേറിട്ട രീതിയിൽ നടന്നത്.
തലവടി പനയന്നൂർക്കാവ് ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇവരുടെ താലിക്കെട്ട്. അപ്രതീക്ഷിത പ്രളയത്തിൽ ക്ഷേത്ര പരിസരം മുഴുവൻ വെള്ളത്തിലായതോടെയാണ് ചെമ്പിൽ കയറി ഇവർക്ക് താലിക്കെട്ടിനെത്തേണ്ടി വന്നത്. നേരത്തെ നിശ്ചയിച്ചതായിരുന്നു വിവാഹം. ഈ ക്ഷേത്രത്തിൽ തന്നെ വിവാഹം നടത്തണമെന്ന് ഇവരുടെ ആഗ്രഹമായിരുന്നു.
സമീപത്തെ ജങ്ഷൻ വരെ കാറിലെത്തിയ ഇവർക്ക് ക്ഷേത്ര ഭാരവാഹികൾ വലിയ ചെമ്പ് തന്നെ ഒരുക്കിയിരുന്നു. താലിക്കെട്ടിന് ശേഷം ചെമ്പിൽ ഇരുന്നുകൊണ്ട് തന്നെയാണ് ക്ഷേത്രത്തിൽ ദർശനം നടത്തിയത്. വിവാഹ വസ്ത്രത്തിൽ ഒരു തുള്ളിവെള്ളം പോലും വീഴാതെ ഒപ്പമുള്ളവർ വലിയ പിന്തുണ നൽകി. ക്ഷേത്രത്തിലേക്കുള്ള റോഡിലും മുട്ടോളം വെള്ളമുണ്ടായിരുന്നു.
ഞായറാഴ്ച പകൽ കാര്യമായി മഴ പെയ്തില്ലെങ്കിലും ആലപ്പുഴ ജില്ലയിലെ നദികളിലേക്കു കിഴക്കൻവെള്ളത്തിന്റെ വരവു ശക്തമായിട്ടുണ്ട്. കുട്ടനാട്ടിലും അപ്പർകുട്ടനാട്ടിലുമടക്കം താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലാണ്. എടത്വാ, തലവടി, മുട്ടാർ, നീരേറ്റുപുറം ഭാഗങ്ങൾ വെള്ളപ്പൊക്കക്കെടുതിയിലാണ്. വീടുകളിൽ വെള്ളംകയറിയതു ജനജീവിതം ദുരിതത്തിലാക്കി.
Temple courtyard submerged; He climbed into the copper and tied the knot and returned