തിരുവനന്തപുരം : വട്ടിയൂർക്കാവിൽ സിപിഎമ്മിന്‍റെ ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ഡിവൈഎഫ്ഐ പ്രവർത്തകർ അടിച്ചുതകർത്ത സംഭവത്തില്‍ പാര്‍ട്ടി നടപടി പ്രഖ്യാപിച്ചു.രണ്ടു ഡിവൈഎഫ്ഐ നേതാക്കളെ പാർട്ടി ലോക്കൽ കമ്മിറ്റിയിൽ നിന്ന് സസ്പെൻഡ് ചെയ്തു.
നിയാസ് രാജീവ് എന്നിവരെ ആറു മാസത്തേക്കാണ് സസ്പെൻഡ് ചെയ്തത്. പാളയം ഏരിയാ സെക്രട്ടറി സി പ്രസന്നകുമാർ പങ്കെടുത്ത യോഗത്തിലാണ് നടപടി തീരുമാനിച്ചത്. വിഷയം അന്വേഷിക്കാൻ പാർട്ടി കമ്മിഷനെയും തീരുമാനിച്ചു.
സംഘർഷത്തെത്തുടർന്ന് പാർട്ടി ബ്രാഞ്ച് ഓഫീസിന് നേരെയും ആക്രമണം ഉണ്ടായിരുന്നു.വട്ടിയൂർക്കാവിലേത് പ്രാദേശിക വിഷയമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് പറഞ്ഞു.അത് പ്രാദേശിക അടിസ്ഥാനത്തിൽ കൈകാര്യം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
മേലത്തുമേലെ ബ്രാഞ്ച് കമ്മിറ്റി ഓഫീസാണ് കഴിഞ്ഞ ദിവസം രാത്രി അടിച്ചുതകർത്തത്. ഓഫീസിലെ സഹായിയായ യുവാവും ചില ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിലുണ്ടായ തർക്കമാണ് സംഘർഷത്തിൽ അവസാനിച്ചത്. ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലിയാണ് തർക്കമുണ്ടായതെന്നാണ് വിവരം. ആക്രമിച്ചെന്ന പരാതിയുമായി ഇരുകൂട്ടരും വട്ടിയൂർക്കാവ് പൊലീസിനെ സമീപിച്ചിട്ടുണ്ട്.
CPM - DYFI clash; Suspension of two DYFI workers